കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അർധരാത്രിവരെ നീണ്ട യോഗം

തൃശ്ശൂർ: കൊറോണ വൈറസ് ബാധിതയായി വിദ്യാർത്ഥിനിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിൽ നിന്നും തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇന്നലെ അർധരാത്രിവരെ നീണ്ട മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷമാണ് വിദ്യാർത്ഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചത്. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനുമാണ് വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശ്ശൂരിൽ പ്രത്യേക യോഗം ചേർന്നത്.

വിദ്യാർത്ഥിനിക്ക് ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കൊറോണ പശ്ചാത്തലത്തിൽ വലിയ ഐസൊലേഷൻ വാർഡാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ളത്. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്ക് പുറമേ നിലവിൽ ഒമ്പത് പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.

തൃശ്ശൂരിലെ അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷൻ വാർഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പേവാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷൻ വാർഡിൽ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version