ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയിലെ വൈരുദ്ധ്യം; ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി

അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ സംഘമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചത്.

തിരുവനന്തപുരം: നാടിനെ കണ്ണീരിലാഴ്ത്തിയ വിയോഗമായിരുന്നു വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകന്‍ തേജ്വസിനിയുടെയും. ഇരുവരും ലോകം വിട്ടു പോയി ഒരുമാസം പിന്നിടുമ്പോള്‍ ബാക്കിയാവുന്നത് ദുരൂഹതകള്‍ മാത്രമാണ്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്റെയും മൊഴിയിലെ വൈരുദ്ധ്യമാണ് ദുരൂഹതള്‍ക്ക് വഴിവെച്ചത്. അപകടം നടന്ന സമയത്ത് ദുരൂഹതയുണ്ടെന്ന് കുടുംബം ആദ്യമെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മൊഴികളിലെ വ്യത്യാസവും. ഇതിന്റെ അടിസ്ഥാനത്തില്‍ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി.

അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ സംഘമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചത്. ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കൊളജിലെ ഫോറന്‍സിക് മെഡിസിന്‍ സംഘം തലവന്‍ ഉള്‍പ്പെടെയുള്ള നാലംഗ വിദഗ്ധസംഘമാണ് ശനിയാഴ്ച പരിശോധനയില്‍ പങ്കെടുത്തത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും നല്‍കിയ മൊഴില്‍ വൈരുദ്ധ്യം വന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ അപകട സമയത്ത് ഇരുന്നിരുന്ന ഇടങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പോലീസ് കരുതുന്നത്.

അതിനിടെ, അപകടം പുനരന്വേഷിക്കുന്നതോടെ ഡ്രൈവര്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനുമുന്നോടിയായി ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളുണായിരുന്നെന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ആശുപത്രി അധികൃതരെ വിളിച്ചുവരുത്താനും നീക്കമുണ്ട്.

Exit mobile version