പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമര്‍ശം വായിക്കാതെ വിടരുത്; ഭരണഘടനാപരമായ ബാധ്യത ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശമടങ്ങുന്ന നയപ്രഖ്യാപന പ്രസംഗം പൂര്‍ണമായി വായിക്കണമെന്നാവശ്യപ്പെട്ട് കൊണ്ടാണ് ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചിരിക്കുന്നത്. ഭരണഘടനാപരമായ ബാധ്യതയും കത്തില്‍ ഗവര്‍ണറെ ഓര്‍മിപ്പിക്കുന്നുണ്ട്.

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. പൗരത്വ നിയമഭേദഗതിയ്ക്ക് എതിരായ പരാമര്‍ശം വായിക്കാതെ വിടരുത്, കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ നടത്തരുത്, ഇത് മന്ത്രിസഭ അംഗീകരിച്ച പ്രസംഗമാണ്. ഇത് മുഴുവന്‍ വായിക്കാന്‍ ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം താങ്കള്‍ക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് – കത്തില്‍ മുഖ്യമന്ത്രി പറയുന്നു.

മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്ത്

ബഹുമാനപ്പെട്ട ഗവര്‍ണര്‍,

എന്തുകൊണ്ടാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയത് എന്നതില്‍ വിശദീകരണം തേടിക്കൊണ്ടുള്ള താങ്കളുടെ കത്ത് അര്‍ദ്ധരാത്രിയോടെ കിട്ടി. വിശദമായി, സൂക്ഷ്മമായിത്തന്നെ അത് ഞാന്‍ വായിച്ചു. ബഹുമാനപ്പെട്ട ഗവര്‍ണര്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ പലതിനും കൃത്യമായ വിശദീകരണം ഞങ്ങള്‍ നല്‍കിയതാണ്. ഈ ചെറുമറുപടി ഇപ്പോള്‍ നല്‍കുന്നത്, താങ്കള്‍ നടത്താനിരിക്കുന്ന നയപ്രഖ്യാപനപ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ്.

പൗരത്വ നിയമഭേദഗതിയെക്കുറിച്ചുള്ള സംസ്ഥാനസര്‍ക്കാരിന്റെ ആശങ്ക തീര്‍ച്ചയായും ഗവര്‍ണര്‍ അവതരിപ്പിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിലും ഇടംപിടിക്കേണ്ടതാണ്. ഭരണഘടനയുടെ 176-ാം വകുപ്പ് പ്രകാരം, മന്ത്രിസഭയുടെ നിര്‍ദേശങ്ങളും ഉപദേശങ്ങളും പ്രകാരമാണ് നയപ്രഖ്യാപനപ്രസംഗം തയ്യാറാക്കുന്നത്. മന്ത്രിസഭ ഏകകണ്ഠമായി അംഗീകരിച്ച നയപ്രഖ്യാപനം പൂര്‍ണമായിത്തന്നെ താങ്കള്‍ വായിക്കണം എന്നാണ് എന്റെ അഭ്യര്‍ത്ഥന. അതില്‍ കൂട്ടിച്ചേര്‍ക്കലുകളോ, ഒഴിവാക്കലുകളോ അരുതെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
എന്ന്,
പിണറായി വിജയന്‍,
മുഖ്യമന്ത്രി.

Exit mobile version