പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ ഇനിയും പങ്കെടുക്കും; നിലപാടിലുറച്ച് കെഎം ബഷീര്‍

മലപ്പുറം: മനുഷ്യ മഹാശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ സസ്പെന്റ് ചെയ്ത ലീഗ് നേതൃത്വത്തിന്റെ നടപടിക്കെതിരെ മറുപടിയുമായി മുസ്ലീം ലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെഎം ബഷീര്‍. ”പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരങ്ങളില്‍ പങ്കെടുത്തതില്‍ തെറ്റൊന്നുമില്ല, ഇനിയും പങ്കെടുക്കും, ഇതില്‍ നിന്നും ഒരടി പിന്നോട്ടില്ല, ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും യോജിക്കേണ്ടിവരുമെന്ന് മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് പ്രതികരിച്ചു”.

പാര്‍ട്ടി തീരുമാനം ലംഘിച്ച ലീഗ് അണികള്‍ക്കെതിരെ ക്ഷമിക്കാനാകില്ലെന്ന സന്ദേശവുമായി മുസ്ലീം ലീഗ് മുന്നോട്ട് പോകുന്നതിനിടെയാണ് കെഎം ബഷീര്‍ നിലപാട് അറിയിച്ചത്. രാഷ്ട്രീയത്തിന്റെ ബാലപാഠം അറിയുന്നവര്‍ക്ക് പോലും അറിയാം. ഒറ്റപ്പെട്ട് പോയാല്‍ സമരം ദുര്‍ബലമാകും. ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന പ്രതിഷേധമാണ്. സിപിഎം എന്ന് മാത്രമല്ല മുസ്ലീം ജനപക്ഷത്ത് നില്‍ക്കുന്ന ഏത് സമരത്തിനും പിന്തുണ നല്‍കുമെന്ന് കെഎം ബഷീര്‍ പറഞ്ഞു.

പാര്‍ട്ടി നടപടിയെക്കുറിച്ചു ഇതുവരെ ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും കെഎം ബഷീര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ പാര്‍ട്ടിയെ ഇകഴ്ത്തി സംസാരിച്ചു എന്ന ആരോപണം തെറ്റാണ്. പിണറായി വിജയന് പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ നേതൃത്വമാകാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുന്നു. കൂട്ടായ പോരാട്ടം വേണമെന്ന അഭിപ്രായത്തോട് എകെ ആന്റണിക്ക് വരെ യോജിപ്പാണ് . പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാലും മുസ്ലിം ലീഗുകാരന്‍ തന്നെയായിരി തുടരുമെന്നും കെഎം ബഷീര്‍ പ്രതികരിച്ചു.

അതേസമയം നേതാവിനെ സസ്‌പെന്റ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍ രംഗത്തെത്തിയിരുന്നു. നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങളള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞിരുന്നു.

Exit mobile version