തിരുവനന്തപുരം: കാരക്കോണം പരമുപ്പിള്ള മെമ്മോറിയൽ ഹൈസ്‌കൂൾ പ്രധാനാധ്യാപികയെ വിദ്യാർത്ഥികൾ ഉപരോധിച്ചു. സ്‌കൂൾ മാനേജർ ക്ലാസ്സിൽ കയറി കുട്ടികളെ ചീത്തവിളിച്ചതോടെയാണ് പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ഉപരോധ സമരം നടത്തിയത്.
മുമ്പ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതിനും മുട്ടിന്മേൽ നിർത്തിയതിനും മാനേജർക്കും ഭർത്താവിനും എതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സ്‌കൂൾ മാനേജർ ജ്യോതിഷ്മതിക്കും ഭർത്താവ് വിജയകുമാറിനും എതിരെയായിരുന്നു കേസ്.
അന്ന് മുടി വെട്ടിയില്ലെന്ന കാരണം പറഞ്ഞ് ദളിത് വിദ്യാർത്ഥിയെ സ്‌കൂൾ മാനേജർ അധിക്ഷേപിച്ചെന്നും മർദ്ദിച്ചെന്നുമായിരുന്നു കേസ്. മാനേജരും ഭർത്താവും വിദ്യാർത്ഥികളെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് അന്ന് തന്നെ വിദ്യാർത്ഥികൾ വ്യക്തമാക്കിയിരുന്നു.