മനുഷ്യ മഹാശൃംഖലയ്ക്കിടെ വന്ദേമാതരം വിളിച്ച് കൈഞരമ്പ് മുറിച്ച് യുവാവ്; ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; ആർഎസ്എസ് പ്രവർത്തകനെന്ന് പോലീസ്

കൊല്ലം: കാസർകോട് മുതൽ കളിയിക്കാവിള വരെ മനുഷ്യർ അണിനിരന്ന എൽഡിഎഫിന്റെ മനുഷ്യമഹാശൃംഖലയ്ക്കിടെ കൊല്ലത്ത് വെച്ച് കൈ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. കൊല്ലം രണ്ടാം കുറ്റി സ്വദേശി അജോയ് ആണ് മനുഷ്യശൃംഖലയ്ക്കിടെ കൈഞരമ്പ് മുറിച്ചത്. വന്ദേമാതരം വിളിച്ചു കൊണ്ടായിരുന്നു സ്വയം മുറിവേൽപ്പിച്ച ശേഷം ഇയാൾ തളർന്നുവീണത്. റോഡിൽ കിടന്ന ഇയാളെ സ്ഥലത്തുണ്ടായിരുന്ന പോലീസുകാർ താങ്ങിയെടുത്ത് കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിക്കുയായിരുന്നു.

ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് പിന്നീട് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ കൈയിലെ മൂന്ന് ഞരമ്പുകൾ അറ്റ നിലയിലാണ് എന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം.

കൈഞരമ്പ് മുറിച്ച യുവാവിന് നേരെ ആക്രണശ്രമമുണ്ടായെങ്കിലും പോലീസ് ഇടപെട്ട് തടഞ്ഞു. നിലവിൽ അബോധാവസ്ഥയിലായ യുവാവിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. ഇയാൾ ആർഎസ്എസ് പ്രവർത്തകനാണെന്ന് പാലീസ് ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുകളിൽ നിന്നും പോലീസ് വിവരം ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യചങ്ങല ആരംഭിച്ച ശേഷമായിരുന്നു അജോയിയുടെ ആത്മഹത്യ ശ്രമം.

Exit mobile version