സൈബർ ആക്രമണം കാരണം പുറത്തിറങ്ങാനാകുന്നില്ലെന്ന് ആതിര; പെൺകുട്ടിയുടെ ധൈര്യത്തെ അഭിനന്ദിക്കുന്നെന്ന് വനിതാ കമ്മീഷൻ

കൊച്ചി: എറണാകുളം പാവക്കുളത്തെ ക്ഷേത്രത്തിൽ വെച്ച് സിഎഎ അനുകൂല സെമിനാറിനിടെ എതിർപ്പ് അറിയിച്ചതിനെ തുടർന്ന് ആക്രമണത്തിനിരയായ പെൺകുട്ടിയെ സന്ദർശിച്ച് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. തിരുവനന്തപുരം പേയാട് സ്വദേശിനിയായ എസ് ആതിരയെയാണ് എംസി ജോസഫൈൻ കൊച്ചിയിലെ ഹോസ്റ്റലിൽ എത്തി കണ്ടത്. ആതിരയ്ക്ക് നേരെയുണ്ടായ കൈയ്യേറ്റം അപലപനീയമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വനിത കമ്മീഷൻ അധ്യക്ഷ പ്രതികരിച്ചു.
പെൺകുട്ടിക്ക് വനിത കമ്മീഷന്റെ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതായും എതിർപ്പ് പ്രകടിപ്പിക്കാൻ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതായും എംസി ജോസഫൈൻ പറഞ്ഞു. പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം നടക്കുന്നതിനെക്കുറിച്ച് അന്വേഷിക്കുമെന്നും എംസി ജോസഫൈൻ വ്യക്തമാക്കി.

അതേസമയം തനിക്ക് നേരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ആക്രമണമാണ് നടക്കുന്നതെന്ന് ആതിര പറഞ്ഞു. താൻ പുറത്തിറങ്ങിയിട്ട് രണ്ടു മൂന്ന് ദിവസമായെന്നും ആതിര പറഞ്ഞു. ആക്രമണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആതിര മാധ്യമങ്ങളോട് പറഞ്ഞു. വർഷങ്ങളായി താൻ താമസിക്കുന്ന വനിതാ ഹോസ്റ്റലിന് സമീപത്ത് വച്ചാണ് ബുധനാഴ്ച പരിപാടി നടന്നത്. പരിപാടിയിലുണ്ടായ ചില പരാമർശങ്ങൾ കേട്ടപ്പോൾ പ്രതികരിക്കാതിരിക്കാൻ സാധിച്ചില്ല. അതിനാലാണ് സ്വമേധയാ വേദിയിലേക്ക് ചെന്നത്. ചേച്ചി എന്നു വിളിച്ച് വളരെ മാന്യമായാണ് അവരോട് സംസാരിച്ചതെങ്കിലും പ്രതികരണം രൂക്ഷമായിരുന്നെന്നും ഇതിന്റെ വീഡിയോ അവർ തന്നെയാണ് പ്രചരിപ്പിച്ചതെന്നും ആതിര പറഞ്ഞു.

Exit mobile version