മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; നേപ്പാളില്‍ മരിച്ചവരെ നാട്ടില്‍ എത്തിക്കാനുള്ള ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

നേപ്പാള്‍; നേപ്പാളിലെ ദമനില്‍ വച്ച് മരിച്ച മലയാളി വിനോദ സഞ്ചാരികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് വഹിക്കാമെന്ന് കേരളം. നോര്‍ക്കവഴി സാമ്പത്തിക സഹായം ചെയ്യാമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ സാമ്പത്തിക സഹായം നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് വിഷയത്തില്‍ ഇടപെട്ടത്.

കേന്ദ്ര സര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം കിട്ടാത്തതിനാല്‍ മൃതദേഹങ്ങള്‍ കൊണ്ടുവരുന്നതിനുള്ള പണം നല്‍കാന്‍ ആവില്ലെന്നായിരുന്നു എംബസിയുടെ വിശദീകരണം. 10 ലക്ഷത്തോളം രൂപയാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് എയര്‍ ഇന്ത്യ ചോദിക്കുന്നത്. ഒരു മൃതദേഹത്തിന് ഒരുലക്ഷത്തില്‍ കൂടുതല്‍ തുക വേണ്ടിവരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ്് നോര്‍ക്കയ്ക്ക് തുക നല്‍കാനുളള്ള നിര്‍ദ്ദേശം നല്‍കിയത്. നോര്‍ക്ക സിഇഒ ദില്ലിയിലെ നോര്‍ക്ക ഉദ്യോഗസ്ഥരുമായും വിദേശകാര്യമന്ത്രാലയവുമായും സംസാരിച്ചു.

തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരുടെയും കുടുംബത്തിന്റെയും മൃതദേഹം നാളെ എത്തിക്കും. നാളെ രാത്രി പത്തരയ്ക്ക് തിരുവനന്തപുരത്ത് എത്തിക്കും. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും മൃതദേഹം മറ്റന്നാള്‍ രാവിലെ 9.5 ന് കോഴിക്കോട്ട് എത്തിക്കും.

Exit mobile version