തിരുവനന്തപുരത്ത് വിവി രാജേഷ്; 10 ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു; നാലിടത്ത് തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. പത്തു ജില്ലകളിലെ പ്രസിഡന്റുമാരെയാണ് പ്രഖ്യാപിച്ചത്. നാല് ജില്ലകളിലെ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയിലെ ഗ്രൂപ്പുവഴക്കിനെ തുടര്‍ന്നാണ് നാല് ജില്ലകളില്‍ പ്രഖ്യാപനം നടക്കാത്തത്.

വിവി രാജേഷാണ് തിരുവനന്തപുരം ജില്ല അധ്യക്ഷന്‍. കൊല്ലത്ത് ബിബി ഗോപകുമാര്‍, പത്തനംതിട്ടയില്‍ അശോകന്‍ കുളനട, ആലപ്പുഴയില്‍ എംവി ഗോപകുമാര്‍, ഇടുക്കിയില്‍ കെഎസ് അജി എന്നിവരാണ് പുതിയ പ്രസിഡന്റുമാര്‍. കോഴിക്കോട് വികെ സജീവന്‍, തൃശൂര്‍ കെകെ അനീഷ്, വയനാട് സജി ശങ്കര്‍, മലപ്പുറത്ത് രവി തേലത്ത് എന്നിവരും ജില്ലാ പ്രസിഡന്റുമാരാകും. പാലക്കാട് ഇ കൃഷ്ണദാസ് പ്രസിഡന്റായി തുടരും.

കണ്ണൂര്‍, കാസര്‍കോട്, എറണാകുളം, കോട്ടയം ജില്ലകളിലാണ് പ്രസിഡന്റുമാരെ നിശ്ചയിക്കാനാകാതിരുന്നത്.കോട്ടയത്ത് പരിഗണിച്ചിരുന്ന എന്‍ ഹരിക്കെതിരെ വോട്ടുവില്‍പ്പന അടക്കമുള്ള ആരോപണങ്ങളുമായി എതിര്‍ഭാഗം രംഗത്തുവന്നതാണ് പ്രതിസന്ധിയായത്. കൂടാതെ ഇതോടൊപ്പം കോട്ടയത്ത് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നും ഒരാളെ ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കാസര്‍കോട് നിലവിലെ പ്രസിഡന്റ് ശ്രീകാന്തിന് പുറമെ രവീശ തന്ത്രി കുണ്ടാറിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടെ പ്രഖ്യാപനം നടക്കാതിരുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുമുള്ള ആളെ പരിഗണിക്കണമെന്ന ആവശ്യം എറണാകുളത്ത് ഉയര്‍ന്നിരുന്നു. ഇതാണ് ഇവിടെ പ്രഖ്യാപനം വൈകാന്‍ കാരണം.

Exit mobile version