ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

മേട്ടുപ്പാളയം: ഭര്‍ത്താവിനൊപ്പം ട്രക്കിങിന് പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോയമ്പത്തൂര്‍ മാനഗറിലെ ബിസിനസുകാരനായ പ്രശാന്തിന്റെ ഭാര്യ ഭുവനേശ്വരി(40)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കോയമ്പത്തൂര്‍ ശങ്കര കണ്ണാശുപത്രിയിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി ജോലി ചെയ്യുകയാണ് ഭുവനേശ്വരി.

കോയമ്പത്തൂരിന് സമീപം പെരിയനായ്ക്കന്‍പാളയം വന്യജീവി സങ്കേതത്തിലാണ് പ്രശാന്തിനൊപ്പം ഭുവനേശ്വരി ട്രക്കിങിന് പോയത്. ഇവര്‍ക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. ദമ്പതിമാര്‍ കാറിലും സുഹൃത്തുക്കള്‍ മറ്റൊരു വാഹനത്തിലുമാണ് പാലമലയില്‍ എത്തിയത്. വനത്തിനുള്ളിലേക്ക് ട്രക്കിങിന് പോയ സംഘം കാട്ടാനയുടെ മുന്നില്‍പ്പെടുകയായിരുന്നു.

ആനയെ കണ്ട് മറ്റുള്ളവരെല്ലാം ഓടിരക്ഷപ്പെട്ടു. അതിനിടെ ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഭുവനേശ്വരിയെ കാട്ടാന ആക്രമിച്ചവിവരം ഭര്‍ത്താവും സുഹൃത്തുക്കളും അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചു.സംഘം മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വനത്തിലേക്ക് ട്രെക്കിങ് നടത്തിയതെന്ന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ പറഞ്ഞു.

Exit mobile version