കേരളത്തില്‍ ലൗ ജിഹാദില്ല; രണ്ട് വര്‍ഷത്തിനിടെ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡിജിപി

തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്ന സീറോ മലബാര്‍ സഭയുടെ ആരോപണത്തില്‍ വിശദീകരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ ലൗ ജിഹാദില്ലെന്നും രണ്ട് വര്‍ഷത്തിനിടെ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടെന്നും ഇതിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും സീറോ മലബാര്‍ സഭ സിനഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സീറോ മലബാര്‍ സഭയുടെ ആരോപണത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. സീറോ മലബാര്‍ സഭ സിനഡ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവിയോട് ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടിയത്.

വിഷയത്തില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് ഡിജിപി വ്യക്തമാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ന്യൂനപക്ഷ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുണ്ട്. പോലീസിന്റെ കണക്കു പ്രകാരം ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട 21 പേരില്‍ പകുതിയും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവരാണെന്നുമായിരുന്നു സിനഡ് പറഞ്ഞത്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ വശീകരിച്ച് പീഡനത്തിനിരയാക്കി മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിപ്പിക്കുന്നുണ്ടെന്നും ഇത്തരം പരാതികളില്‍ പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് ഖേദകരമാണെന്നും സിനഡ് കുറ്റപ്പെടുത്തിയിരുന്നു.

Exit mobile version