ഡോക്ടര്‍മാരുടെ കൈയ്യക്ഷരം കണ്ട് അമ്പരന്ന് നില്‍ക്കേണ്ട, വായിച്ചിട്ട് ഒന്നും മനസ്സിലായില്ലെങ്കില്‍ പോയി പരാതിപ്പെടാം

പാലക്കാട്: ഡോക്ടര്‍മാരുടെ കൈയ്യരം എന്നും സാധാരണക്കാര്‍ക്ക് ഒരു അത്ഭുതം തന്നെയാണ്. ഡോക്ടര്‍മാര്‍ തരുന്ന വായിക്കാന്‍ പറ്റാത്ത ഈ കുറിപ്പടിയെക്കുറിച്ച് ആരും പരാതിപ്പെടാറുമില്ല. കിട്ടുന്ന കുറിപ്പടി വാങ്ങി അടുത്തുള്ള മരുന്നുഷോപ്പില്‍ കൊടുത്താല്‍ പണി കഴിഞ്ഞു. ബാക്കിയെല്ലാം, വായിച്ച് മരുന്നുതരുന്ന ഫാര്‍മസിസ്റ്റിന്റെ ചുമതലയാണ്. എന്നാല്‍ ഇനിമുതല്‍ വായിച്ചാല്‍ മനസ്സിലാവാത്ത കുറിപ്പടികള്‍ തന്നാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ പരാതി നല്‍കാം.

മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും നിര്‍ദേശമുണ്ട്. എന്നാല്‍ പല ഡോക്ടര്‍മാരും ഇത് പാലിക്കാറില്ല. ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ മാത്രമേ കുറിപ്പടി എഴുതാവൂ എന്നാണ് നിര്‍ദേശം. എന്നാല്‍ മിക്ക ഡോക്ടര്‍മാരും ഇപ്പോഴും വായിച്ചാല്‍ മനസ്സിലാകാത്തരീതിയിലാണ് മരുന്നിന്റെ കുറിപ്പടി എഴുതുന്നത്. ഡോക്ടര്‍മാരുടെ വ്യക്തമല്ലാത്ത കുറിപ്പടികാരണം പലപ്പോഴും ഫാര്‍മസിസ്റ്റുകള്‍ക്കും ബുദ്ധിമുട്ടുണ്ട്.

ഒരക്ഷരം മാറിയാല്‍ത്തന്നെ മരുന്ന് മാറിപ്പോകാവുന്ന സ്ഥിതിയുണ്ടെന്നും ഇത്തരത്തില്‍ മരുന്നുമാറി നല്‍കുന്ന സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ഫാര്‍മസിസ്റ്റുകള്‍ പറയുന്നു. കണ്ടുപരിചയമുള്ള കുറിപ്പടിയാണെങ്കില്‍പ്പോലും ചിലപ്പോള്‍ വായിക്കാന്‍ സാധിക്കില്ലെന്നും രോഗികളോട് എന്താണ് അസുഖമെന്ന് ചോദിച്ചാണ് പലപ്പോഴും എഴുതിയ മരുന്ന് തിരിച്ചറിയുന്നതെന്നും ഇവര്‍ പരാതി പറയുന്നു. അതേസമയം രോഗികളുടെ തിരക്കുകാരണമാണ് പലപ്പോഴും നിര്‍ദേശിച്ചരീതിയില്‍ കുറുപ്പടി എഴുതാന്‍ സാധിക്കാത്തതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒരു രോഗിയെ പരിശോധിക്കാന്‍പോലും രണ്ടോ മൂന്നോ മിനിറ്റ് മാത്രമാണ് ലഭിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ കുറിപ്പടി വൃത്തിയായി എഴുതാന്‍കൂടി സമയമെടുക്കുക എന്നത് പ്രായോഗികമല്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ വായിക്കാന്‍ കഴിയാത്തരീതിയിലുള്ള ഒരു മരുന്നുകുറിപ്പടി ലഭിച്ചാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ജനങ്ങള്‍ക്ക് പരാതി നല്‍കാം. പരാതി ലഭിച്ചില്ലെങ്കിലും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നേരിട്ട് ഡോക്ടര്‍മാരുടെ കുറിപ്പടി പരിശോധിച്ച് കൈയക്ഷരവ്യക്തത ഉറപ്പുവരുത്താം.

Exit mobile version