അമ്മ വിളയ്ക്കുവയ്ക്കാൻ തിരിഞ്ഞതിനിടെ മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ കുഞ്ഞിന് കാറിടിച്ച് ദാരുണമരണം

ആലപ്പുഴ: അമ്മയുടെ കണ്ണുതെറ്റിയപ്പോൾ മുട്ടിലിഴഞ്ഞ് റോഡിലിറങ്ങിയ ഒമ്പതുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് ദാരുണരണം. പുത്തേക്കിറങ്ങിയ കുഞ്ഞിനെ കാറിടിക്കുകയായിരുന്നു. ആലപ്പുഴ കരളകം വാർഡിൽ കൊച്ചുകണ്ടത്തിൽ ജി രാഹുൽ കൃഷ്ണയുടെ മകൾ ശിവാംഗിയാണ് മരിച്ചത്. അമ്മ വിളക്കുവെയ്ക്കാൻ തിരിഞ്ഞപ്പോഴാണ് വീടിന് മുന്നലെ ചെറിയ റോഡിലേക്ക് കുഞ്ഞ് മുട്ടിലിഴഞ്ഞ് നീങ്ങിയത്.

ബുധനാഴ്ച വൈകീട്ട് 6.15-ഓടെയായിരുന്നു അപകടം. ഇവർ സനാതനം വാർഡിൽ സായികൃപ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന സമയത്താണ് കുട്ടി പുറത്തേക്കിറങ്ങിയത്. കനത്ത ഇരുട്ടായതിനാൽ കുട്ടി പുറത്തിറങ്ങിയത് ആരും കണ്ടില്ല. വഴിയോട് ചേർന്നുള്ള വീടിന് ഗേറ്റുമില്ലായിരുന്നു. വഴിയുടെ വളവിലാണ് വീട്.

അപകടം സംഭവിച്ച ഉടനെ കുഞ്ഞിനെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുൽ ഓട്ടോ ഡ്രൈവറാണ്. അമ്മ: കാർത്തിക. സഹോദരി: ശിഖന്യ. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. നോർത്ത് പോലീസ് സംഭവത്തിൽ കേസെടുത്തു.

Exit mobile version