ലൗ ജിഹാദിനെതിരെ കര്‍ശന നടപടി വേണം; സീറോ മലബാര്‍ സഭാ സിനഡിനെ പിന്തുണച്ച് കുമ്മനം രാജശേഖരന്‍; കോണ്‍ഗ്രസ്സ്-സിപിഎം-ജിഹാദി കൂട്ടുകെട്ടാണ് ലൗ ജിഹാദികള്‍ക്ക് പ്രേരണയെന്നും കുമ്മനം

തിരുവനന്തപുരം: പ്രണയം നടിച്ച് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുകയും, മതപരിവര്‍ത്തനത്തിനു നിര്‍ബന്ധിക്കുകയും ചെയ്യുന്നുവെന്ന പരാതികളിന്മേല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന മലബാര്‍ സീറോ സഭാ സിനഡിന്റെ ആവശ്യം സ്വാഗതാര്‍ഹമാണെന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍.

ലൗ ജിഹാദിന്റെ പേരില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊലചെയ്യപ്പെടുന്നുവെന്നും നിര്‍ബന്ധിത മതം മാറ്റത്തിന് ഇരയാകുന്നുവെന്നുമുള്ള സീറോ മലബാര്‍ സഭാ സിനഡിന്റെ ആരോപണം മുഖവിലക്കെടുക്കാതെ മന്ത്രി തോമസ് ഐസക്ക് തള്ളിക്കളയുന്നത് ഒന്നുകില്‍ ഭയം കൊണ്ടാണ്, അല്ലെങ്കില്‍ കുറ്റവാളികളെ രക്ഷപ്പെടുത്താനാണെന്നും കുമ്മനം പറഞ്ഞു.

ലൗ ജിഹാദിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍, കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും കോടതികളിലും ആയി നൂറുകണക്കിന് പരാതികള്‍ നല്‍കിയിട്ടുണ്ട്. സിപിഎം നേതാവ് വിഎസ് അച്ചുതാനന്ദന്‍ ലൗജിഹാദ് കേരളത്തില്‍ ശക്തിപ്പെട്ടുവെന്നും അത് തടയണമെന്നും മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. എന്നിട്ടും മന്ത്രി തോമസ് ഐസക്ക് ലൗജിഹാദ് കേരളത്തില്‍ ഇല്ലെന്നാണ് പറയുന്നത് എന്ന് കുമ്മനം പറഞ്ഞു. കോണ്‍ഗ്രസ്സ് – സിപിഎം – ജിഹാദി കൂട്ടുകെട്ടാണ് ലൗ ജിഹാദികള്‍ക്ക് പ്രേരണയും പ്രചോദനവും നല്‍കുന്നതെന്നും കുമ്മനം ആരോപിച്ചു.

സ്വന്തം ആരാധനലയങ്ങള്‍ തകര്‍പ്പെടുകയും പുരോഹിതര്‍ കൊലക്കിരയാവുകയും ചെയ്തതിനെ തുടര്‍ന്ന് ജീവിക്കാന്‍ നിവൃത്തിയില്ലാതെ ഭാരതത്തില്‍ അഭയം തേടിയ ക്രിസ്ത്യന്‍ – ഹിന്ദു – ബുദ്ധ മതക്കാര്‍ക്ക് സാമൂഹ്യനീതി നല്‍കുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ്സ് – സിപിഎം ജിഹാദി സംഘടനകളുടെ നിലപാട് തന്നെയാണ് ലൗജിഹാദിന്റെ കാര്യത്തിലും ആ സംഘടനകള്‍ക്ക് ഉള്ളതെന്നും കുമ്മനം പറഞ്ഞു.

സീറോ മലബാര്‍ സഭാ സിനഡിന്റെ ഭയാശങ്കകളും പ്രതിഷേധവും സംസ്ഥാന സര്‍ക്കാര്‍ പാടെ അവഗണിക്കുകയാണ്. സമീപകാലത്ത് ജിഹാദി തീവ്രവാദ പ്രസ്ഥാനങ്ങളോട് സ്വീകരിച്ചിട്ടുള്ള മൃദു സമീപനമാണ് അതിന് കാരണമെന്നും കുമ്മനം ആരോപിച്ചു.

മതസൗഹാര്‍ദ്ദവും സാമൂഹിക സമാധാനവും ലൗജിഹാദ് തകര്‍ക്കുമെന്ന സീറോ മലബാര്‍ സഭാ സിനഡിന്റെ അഭിപ്രായം യാഥാര്‍ത്ഥ്യ ബോധത്തോടു കൂടിയിട്ടുള്ളതാണ്. ലൗ ജിഹാദിലൂടെ അനേകം പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയില്‍ പോലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന സിനഡിന്റെ പരാതി ഗൗരവമേറിയതാണ്. ശക്തമായ നടപടി സ്വീകരിച്ച് ജിഹാദികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Exit mobile version