കേന്ദ്രത്തില്‍ മാത്രമല്ല, കേരളത്തിലും ഫാസിസമുണ്ട്; തുറന്ന് പറയാന്‍ എല്ലാവര്‍ക്കും ഭയമാണ്; ജോയ് മാത്യു

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ചുമത്തി കോഴിക്കോട് നിന്നും അലനെയും താഹയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രിക്കൊപ്പം പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കാനില്ലെന്ന് നടന്‍ ജോയ് മാത്യു. കോഴിക്കോട് സംഘടിപ്പിച്ച ജനാധിപത്യ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു.

‘ഓഷോയിലും മാര്‍ക്‌സിസത്തിലും മാവോയിലും ഒരാള്‍ക്ക് വിശ്വസിക്കാം. അതിന്റെ പേരില്‍ അറസ്റ്റു ചെയ്ത് യുഎപിഎ ചുമത്തിയതിന് എന്ത് ന്യായീകരണം. ഒരു സാധാരണ മലയാളിക്ക് വിശ്വസിക്കാന്‍ കഴിയുന്നതല്ല ഇതെന്നും ജോയ് മാത്യു പറഞ്ഞു.

പത്തൊമ്പത് വയസ്സുകാരനെ അഞ്ച് വര്‍ഷമായി നിരീക്ഷിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. അപ്പോള്‍ പതിനാല് വയസ്സു മുതല്‍ നിരീക്ഷണം തുടങ്ങിയിരിക്കും. എന്ത് പോലീസാണിതെന്ന് മനസ്സിലാവുന്നില്ലെന്നും ജോയ്മാത്യു കൂട്ടിച്ചേര്‍ത്തു.

ചായ കുടിക്കാന്‍ പോയതിനല്ല അറസ്റ്റെന്ന് പറഞ്ഞ് പോലീസ് നടപടിയെ പിന്തുണക്കുന്ന മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് പൗരത്വനിയമഭേദഗതിയ്‌ക്കെതിരായ പോരാട്ടത്തിനില്ലെന്നും ജോയ്മാത്യു വ്യക്തമാക്കി. അത്തരക്കാരുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വിശ്വാസമില്ലെന്നും തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.

കേന്ദ്രത്തില്‍ മാത്രമല്ല ഫാസിസം ഉള്ളത്. അത് സംസ്ഥാനത്തും ഉണ്ടെന്ന് ജോയ്മാത്യു പറഞ്ഞു. എന്നാല്‍ ഇത് തുറന്ന് പറയാന്‍ പലര്‍ക്കും കഴിയുന്നില്ല. എല്ലാവര്‍ക്കും ഭയമാണ്. ഇവിടെ വന്നിരിക്കുന്നവര്‍ പോലും ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലായിരിക്കും. അവര്‍ക്കെതിരെയും യുഎപിഎ ചുമത്തപ്പെടാമെന്നും ജോയ് മാത്യു പറഞ്ഞു.

Exit mobile version