ശബരിമലയിലേത് ലിംഗസമത്വ വിഷയമല്ല: ഭക്തരായ സ്ത്രീകള്‍ക്ക് തൊഴാന്‍ വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്; നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി

കൊച്ചി: ശബരിമലയിലേത് ലിംഗ സമത്വ വിഷയമല്ലെന്ന് ശശി തരൂര്‍ എംപി. പവിത്രതയുടെയും ആചാരത്തിന്റെയും പ്രശ്‌നമാണ്. പുരുഷന്മാര്‍ക്ക് കയറാന്‍ പറ്റാത്ത ക്ഷേത്രങ്ങളുമുണ്ട്. കന്യാകുമാരിയില്‍ അത്തരമൊരു ക്ഷേത്രമുണ്ട്. അവിടെ കയറണം എന്ന് പറഞ്ഞ് ആരും കോടതിയില്‍ പോയിട്ടില്ല.

അയ്യപ്പ ഭക്തരായ സ്ത്രീകള്‍ക്ക് തൊഴാന്‍ വേറെ അയ്യപ്പ ക്ഷേത്രങ്ങളുണ്ട്. ലിംഗ സമത്വ പ്രശ്‌നമായി കണ്ടതിനാലാണ് കോണ്‍ഗ്രസ് നേതൃത്വവും രാഹുല്‍ ഗാന്ധിയും വിധിയെ സ്വാഗതം ചെയ്തത്. ശബരിമലയുടെ പ്രത്യേകത എല്ലാവരും മാനിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു.

ഹൈന്ദവരെ ധ്രുവീകരിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടാനാണ് ബിജെപിയുടെ ശ്രമം. ഇത് ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ചതാണ്. എതെങ്കിലും ഒരു മതം മാത്രമുള്ള രാജ്യമല്ല ഇന്ത്യ. ശബരിമലയില്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ നാടകത്തോട് യോജിപ്പില്ല. പരിപാവനമായ ശബരിമലയില്‍ ആക്രമം നടത്താനോ നാടക വേദിയാക്കാനോ കോണ്‍ഗ്രസ് തയ്യാറല്ലെന്നും തരൂര്‍ പറഞ്ഞു.

ഭരണഘടന, മതവിശ്വാസം, നിയമം തുടങ്ങിയവ ഒരു ജനാധിപത്യ സംവിധാനത്തില്‍ ബഹുമാനിക്കേണ്ടവയാണ്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് വന്ന കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ചത് വിശ്വാസികളെ വേദനിപ്പിച്ചിട്ടുണ്ട്. പക്ഷെ അത് ആക്രമം അഴിച്ച് വിടാനുള്ള അവസരമായി കോണ്‍ഗ്രസ് കാണില്ല. ശബരിമല ഇപ്പോള്‍ ഒരു പോലീസ് ക്യാമ്പായി മാറി കഴിഞ്ഞു. അവിടെ എങ്ങനെ ശാന്തമായി പ്രാര്‍ത്ഥിക്കാന്‍ കഴിയുമെന്നും ശശി തരൂര്‍ ചോദിച്ചു.

ശബരിമല വിഷയത്തില്‍ നിയമപരമായി മാത്രമേ കോടതി ഉത്തരവ് മറിക്കടക്കാന്‍ കഴിയൂ. കോടതിയില്‍ പരാജയപ്പെട്ടാല്‍ പാര്‍ലമെന്റില്‍ നിയമനിര്‍മാണമാണ് പോംവഴി. ശബരിമലയില്‍ ആക്രമം അഴിച്ചു വിടുന്നതോ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതോ അല്ല ശാശ്വത പരിഹാരം. എല്ലാ ജനവിഭാഗങ്ങളെയും ഒന്നിച്ചിരുത്തി ആലോചിച്ച ശേഷമാണ് വിധി നടപ്പാക്കേണ്ടത്.

Exit mobile version