ചെലവുകള്‍ ചുരുക്കും, ബജറ്റില്‍ പുതിയ പദ്ധതികളില്ല; ക്ഷേമപദ്ധതികളില്‍ മാറ്റം വരുത്തില്ലെന്ന് തോമസ് ഐസക്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുള്ളതിനാല്‍ ബജറ്റില്‍ പുതിയ പദ്ധതികളൊന്നുമുണ്ടാവില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. എന്നാല്‍ കിഫ്ബി പദ്ധതികള്‍ക്ക് 20000 കോടി രൂപ ഇക്കൊല്ലം ചെലവഴിക്കുന്നതിനാല്‍ ബജറ്റിലെ ചെലവുചുരുക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്ന് ധനമന്ത്രി ഒരു മാധ്യമത്തോടായി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബജറ്റില്‍ ചില വികസന പദ്ധതികളെങ്കിലും മാറ്റിവെക്കേണ്ടി വരും. ക്ഷേമപദ്ധതികളില്‍ മാറ്റം വരുത്തില്ലെന്നും പല വകുപ്പുകളിലെയും അനാവശ്യ ചെലവുകളും അനാവശ്യ നിയമനങ്ങളും വെട്ടുമെന്നും ബജറ്റില്‍ തിരുത്തല്‍ നടപടികള്‍ കൊണ്ടുവരുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

പെന്‍ഷന്‍ പ്രായം കൂട്ടില്ല. നിലം പരിവര്‍ത്തനം, ഭൂമി രജിസ്‌ട്രേഷന്‍, സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് തുടങ്ങിയവ വര്‍ധിപ്പിച്ച് വരുമാനം കൂട്ടും. നികുതി പിരിവ് ഊര്‍ജ്ജിതമാക്കും. ട്രഷറി നിയന്ത്രണങ്ങള്‍ ആവശ്യമില്ലാത്ത സാഹചര്യം സൃഷ്ടിക്കലാണ് ലക്ഷ്യമെന്നും കിഫ്ബി പദ്ധതികള്‍ക്ക് 20000 കോടി രൂപ ഇക്കൊല്ലം ചെലവഴിക്കുന്നതിനാല്‍ ബജറ്റിലെ ചെലവുചുരുക്കല്‍ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.

Exit mobile version