പൗരത്വ നിയമം നടപ്പിലാക്കലല്ല ബിജെപിയുടെ ലക്ഷ്യം, അതിലൂടെയുണ്ടാകാവുന്ന ഹിന്ദു-മുസ്ലിം ധ്രുവീകരണമാണ്; ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് രണ്‍ജി പണിക്കര്‍

കൊച്ചി;പൗരത്വ നിയമ വിഷയത്തില്‍ ബിജെപിക്കെതിരെ പൊട്ടിത്തെറിച്ച് രണ്‍ജി പണിക്കര്‍. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കലല്ല ബിജെപിയുടെ ലക്ഷ്യം, മറിച്ച് അതിലൂടെയുണ്ടാകാവുന്ന ഹിന്ദു-മുസ്ലിം ധ്രുവീകരണമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊച്ചിയില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവേയായിരുന്നു രണ്‍ജി പണിക്കരുടെ വിമര്‍ശനം.

‘ഈ നിയമം നടപ്പിലാക്കലല്ല മോഡിയുടെയും ബിജെപിയുടെയും ലക്ഷ്യം. ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത് മോഡി ഇതിനകം സാധിച്ചുകഴിഞ്ഞു. കൃത്യമായ ധ്രുവീകരണം ഈ രാജ്യത്ത് ഉണ്ടാവുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം.- രണ്‍ജി പണിക്കര്‍ പറഞ്ഞു.

ഈ രാജ്യത്തെ ഹിന്ദുവിനെയും മുസ്ലീമിനെയും രണ്ട് ചേരികളിലായി അണിനിരത്തുക, പരസ്പരം ആയുധമെടുക്കുവാന്‍ പ്രേരിപ്പിക്കുക എന്ന നിഗൂഢമായ ലക്ഷ്യത്തിനപ്പുറം ഈ നിയമത്തില്‍ എന്തെങ്കിലുമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതാണ് സാധിച്ചെടുക്കാന്‍ നരേന്ദ്ര മോഡിയും അമിത് ഷായും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനെയാണ് ചെറുക്കേണ്ടതും’, രണ്‍ജി പണിക്കര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രഖ്യാപനത്തിലൂടെ ഇവിടുത്തെ മതേതര സംസ്‌കാരം നശിച്ചാല്‍ ഇന്ത്യയുടെ സമ്പൂര്‍ണ്ണ തകര്‍ച്ചയാവും സംഭവിക്കുക. രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടായാല്‍ അതിര്‍ത്തിയിലെ സൈനികവ്യൂഹങ്ങളുടെ എണ്ണം കൂട്ടി അഖണ്ഡത നിലനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്കകത്ത് വീണ്ടുമൊരു ഛിദ്രമുണ്ടായാല്‍ എങ്ങനെയാണ് നരേന്ദ്രമോഡി ഇന്ത്യയുടെ അഖണ്ഡത നിലനിര്‍ത്തുക? അപ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയല്ല പ്രശ്‌നം. ഹിന്ദുവിന്റെ സംരക്ഷണവുമല്ല പ്രശ്‌നം. മതാധിപത്യം കൊണ്ട് ഇന്ത്യയുടെ ജനാധിപത്യത്തെ പുനസ്ഥാപിക്കുക എന്നതാണ് ലക്ഷ്യം’, രണ്‍ജി പണിക്കര്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം ആത്യന്തികമായി നടപ്പിലാകുമെന്ന് ഒരാളും പ്രതീക്ഷിക്കേണ്ടതില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

Exit mobile version