വ്യാജരേഖ ചമച്ച് നികുതി വെട്ടിപ്പ്: സുരേഷ് ഗോപിക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്; ഏഴ് വർഷം വരെ തടവ് ലഭിച്ചേക്കും

കൊച്ചി: പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസിൽ നടനും എംപിയുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകൾ നിർമ്മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക് എതിരാണെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നു.

2010 ജനുവരി 27 നാണ് സുരേഷ് ഗോപിയുടെ PY 01 BA 999 എന്ന നമ്പറിലുള്ള ഔഡി കാർ പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തത്. ഇതുവഴി കേരള ഖജനാവിനും നഷ്ടം സംഭവിക്കുകയായിരുന്നു. നികുതി വെട്ടിക്കാനായി പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത അദ്ദേഹം പുതുച്ചേരിയിൽ താമസിച്ചുവെന്നതിന് വ്യാജരേഖകളും നിർമ്മിച്ചിരുന്നു. സുരേഷ് ഗോപി ഹാജരാക്കിയ വാടക കരാർ ഉൾപ്പെടെയുള്ള രേഖകൾ വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തി.

സുരേഷ് ഗോപി താമസിച്ചുവെന്ന് പറയുന്ന അപ്പാർട്ട്മെന്റിന്റെ ഉടമകൾ ഇതുവരെ അദ്ദേഹത്തെ നേരിൽക്കണ്ടിട്ടില്ലെന്ന് മൊഴി നൽകി. അപ്പാർട്ട്മെന്റിലെ അസോസിയേഷൻ ഭാരവാഹിയും ഇതേകാര്യം തന്നെയാണ് അന്വേഷണസംഘത്തോട് പറഞ്ഞത്. രേഖകൾ സാക്ഷ്യപ്പെടുത്തിയ നോട്ടറി അഭിഭാഷകൻ തന്റെ വ്യാജ ഒപ്പും സീലുമാണ് ഉപയോഗിച്ചതെന്നും മൊഴി നൽകി. ഏഴുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം നൽകിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ മറ്റൊരു വാഹനത്തിന്റെ നികുതി വെട്ടിപ്പിലും ക്രൈംബ്രാഞ്ച് സംഘം ഉടൻതന്നെ കുറ്റപത്രം സമർപ്പിക്കും.

Exit mobile version