അക്രമികളാകുന്നത് സിസേറിയനിലൂടെ ജനിച്ച കുഞ്ഞുങ്ങളെന്ന് മുന്‍ ഡിജിപി: തെറ്റിദ്ധാരണ പടര്‍ത്തരുതെന്ന് ഡോ. ഷിംന അസീസ്

തൃശ്ശൂര്‍: മുന്‍ ഡിജിപി ഡോ.അലക്സാണ്ടര്‍ ജേക്കബ് സിസേറിയനെ കുറിച്ച് മലയാള മനോരമ ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനത്തിനെതിരെ ഡോ. ഷിംന അസീസ് രംഗത്ത്.അധ്യാപകരെയും സഹപാഠികളെയും വെടിവെക്കുകയും അക്രമിക്കുകയും ചെയ്യുന്ന കുട്ടികള്‍ സിസേറിയനിലൂടെ ജനിച്ചവരാണെന്നാണ് അലക്സാണ്ടര്‍ ജേക്കബിന്റെ കണ്ടെത്തല്‍. ഇതിനെതിരെയാണ് ഷിംന അസീസ് രംഗത്തെത്തിയത്.

ഷിംന അസീസിന്റെ കുറിപ്പ്:

”മലയാള മനോരമ ആഴ്ചപ്പതിപ്പ്- സാധാരണക്കാര്‍ക്കിടയില്‍ വളരെ പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമാണ്. അതിനകത്ത് പേരിന് മുന്നില്‍ ‘ഡോ.’ എന്നെഴുതിയ ഏത് മനുഷ്യന്‍ ആരോഗ്യസംബന്ധമായി എന്ത് ഗമണ്ടന്‍ വിഡ്ഢിത്തം പറഞ്ഞാലും തൊണ്ട തൊടാതെ വായനക്കാര്‍ വിഴുങ്ങാന്‍ ഒരുപാട് പേരുണ്ടാവും.

അങ്ങനെ ഒരിടത്താണ് സിസേറിയന്‍ വഴി ‘കീറിയെടുത്ത’ കുഞ്ഞ് ആദ്യം കാണുന്നത് കത്തി പിടിച്ച ഡോക്ടറെയാണ്, അത് കുഞ്ഞിന്റെ സ്വഭാവത്തെ ബാധിക്കുമെന്ന് മുന്‍ ഡിജിപി മെഡിക്കല്‍ ഡോക്ടര്‍ അല്ലാത്ത ഡോ.അലക്സാണ്ടര്‍ ജേക്കബ് വിടുവായത്തരം പറഞ്ഞത് എഴുതി വെച്ചിരിക്കുന്നത്. ഈ വ്യക്തി പറഞ്ഞത് ഒന്ന് വെരിഫൈ ചെയ്ത് എഡിറ്റ് ചെയ്യുക എന്നൊരു കടമ കോളം നോക്കുന്ന ആള്‍ക്കില്ലേ? പ്രത്യേകിച്ച്, അമ്മയും കുഞ്ഞും മരിക്കാന്‍ സാധ്യതയുള്ളപ്പോള്‍ എമര്‍ജന്‍സി സിസേറിയന്‍ പറഞ്ഞാല്‍ പോലും സമ്മതിക്കാന്‍ മടിക്കുന്ന ഒരു ജനതക്കിടയില്‍. എന്താണ് ഇങ്ങനെ പൈങ്കിളി എഴുതി വിടുന്നത്?

ഒന്നാമത്, സിസേറിയനായാലും പ്രസവമായാലും കുഞ്ഞ് പുറത്ത് വരുന്നത് ഡോക്ടര്‍ വലിച്ച് പുറത്തേക്കെടുക്കുമ്പോഴാണ്. അന്നേരം കത്തി ഡോക്ടറുടെ കൈയിലില്ല. (സാധാരണ രീതിയില്‍ പ്രസവിക്കുമ്പോള്‍ ഡോക്ടര്‍ മാലയും ബൊക്കെയുമായി നില്‍ക്കുമെന്നാണോ ‘തള്ള് ഡോക്ടറുടെ’ ധാരണ?).

രണ്ടാമത്, ജനിക്കുമ്പോള്‍ ‘കണി’ കാണുന്നത് അനുസരിച്ചല്ല ഒരു മനുഷ്യന്റെ ചിന്തയും പെരുമാറ്റവും നിശ്ചയിക്കപ്പെടുന്നത്. അതിന് ഹേതുവാകുന്നത് അയാളുടെ ജനിതകഘടകങ്ങളും ജീവിതസാഹചര്യവും എല്ലാമാണ്.

ദയവ് ചെയ്ത് ആരെന്ത് എഴുതി തന്നാലും ചാടി വീണ് പ്രസിദ്ധീകരിക്കരുത്.
പ്രത്യേകിച്ച് മനുഷ്യന്റെ ജീവനെയും ജീവിതത്തേയും ബാധിക്കുന്ന കാര്യങ്ങള്‍. ഓരോ മെഡിക്കല്‍ സംശയങ്ങളും വിളിച്ച് ചോദിച്ച് വെരിഫൈ ചെയ്ത് എഴുതുന്ന ഇഷ്ടം പോലെ ജേര്‍ണലിസ്റ്റ് സുഹൃത്തുക്കളെ അറിയാം. ഒന്നൂല്ലേലും ഗൂഗിള്‍ ചെയ്തെങ്കിലും നോക്കാല്ലോ.
കഷ്ടമാണേ.”

Exit mobile version