‘നിന്റെ മുറി ഇവിടെത്തന്നെയുണ്ട്’, എന്ന് പറയാൻ രക്ഷിതാക്കൾ തയ്യാറാവണം, പെൺമക്കൾക്ക് ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം: ഡോക്ടറുടെ കുറിപ്പ് ചർച്ചയാവുന്നു

കൊല്ലം: വിസ്മയ എന്ന ബിഎഎംസ് വിദ്യാർത്ഥിനി ഭർതൃപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ നാളെ പ്രതി കിരൺ കുമാറിന് കോടതി ശിക്ഷപ്രഖ്യാപിക്കാനിരിക്കെ ചർച്ചയായി ഡോ. ഷിംന അസീസിന്റെ കുറിപ്പ്. പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കുകയാണ് വേണ്ടതെന്ന് സമൂഹം ചർച്ച ചെയ്യണമെന്ന് ഡോക്ടർ കുറിപ്പിലൂടെ ആവശ്യപ്പെടുകയാണ്.

‘പഠിച്ച് ഒരു ജോലി നേടി സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന് നൽകി വളർത്തിയവൾക്ക് ജീവിതവും ഒരു ബാധ്യതയാകില്ല.’- വിസ്മയയുടെ ‘എന്നെയിവിടെ നിർത്തിയിട്ട് പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ…’ എന്ന കണ്ണീരിൽ കുതിർന്ന നിലവിളി പങ്കുവെച്ച് കൊണ്ട് ഡോക്ടർ കുറിക്കുന്നതിങ്ങനെ.

ഡോ. ഷിംന അസീസിന്റെ കുറിപ്പ്:

‘എന്നെയിവിടെ നിർത്തിയിട്ട് പോയാൽ എന്നെയിനി കാണത്തില്ല, നോക്കിക്കോ…’ കൊല്ലത്ത് ആത്മഹത്യ ചെയ്ത വിസ്മയ അച്ഛനെ വിളിച്ച് കരഞ്ഞ് പറഞ്ഞതാണ് ഇന്ന് രാവിലെ മുതൽ മലയാളം ന്യൂസ് ചാനലുകളിലെ ഹോട്ട് ന്യൂസ്. നാളെ ഈ കേസിന്റെ വിധി വരാനിരിക്കേ, നെഞ്ചത്ത് കല്ല് കയറ്റി വെക്കുന്നത് പോലെയാണ് ആ പെൺകുട്ടിയുടെ ശബ്ദം കാതിൽ വന്ന് വീഴുന്നത്.

പീഡനങ്ങൾ മാനസികമോ ശാരീരികമോ ആകാം. നാർസിസ്സ്റ്റിക് അബ്യൂസും ഗ്യാസ് ലൈറ്റിംഗും സംശയരോഗവും ടോക്സിക് ബന്ധങ്ങളുമൊന്നും എവിടെയും ഒരപൂർവ്വതയല്ല. സ്ത്രീധനപീഡനങ്ങൾ കാണാക്കാഴ്ചയല്ല. കുത്തുവാക്കുകൾ, വൈവാഹിക ബലാത്സംഗം എന്നിവയും ഇല്ലാക്കഥകളല്ല.
ഇവിടങ്ങളിലെല്ലാം ചർച്ച ചെയ്യാതെ പോകുന്നത് സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കേണ്ടതിന്റെ ആവശ്യകതയാണ്. പഠിച്ച് ഒരു ജോലി നേടി സാമ്പത്തികസ്വാതന്ത്ര്യം ഉള്ളൊരു പെണ്ണിന് ഒരു പരിധി വിട്ട സഹനം ആവശ്യമായി വരില്ല. ആവശ്യം വന്നാൽ ഇറങ്ങിപ്പോരാനുള്ള ആത്മവിശ്വാസവും ചങ്കൂറ്റവും കൂടി പകർന്ന് നൽകി വളർത്തിയവൾക്ക് ജീവിതവും ഒരു ബാധ്യതയാകില്ല.
നിയമസഹായവും അതോടൊപ്പം സ്ത്രീസൗഹാർദപരമായ വനിത പോലീസ് സ്റ്റേഷനുകളും ഉണ്ടെന്നൊക്കെയാണ് വെപ്പ് എങ്കിലും സമൂഹത്തിന്റെ ഒരു പരിഛേദം എന്ന നിലയ്ക്ക് അവയും പലപ്പോഴും യാഥാസ്ഥിതികമായി തന്നെ ഇടപെട്ടേക്കാം. അവിടെയും പെണ്ണിന് മുഖ്യം സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കാനുള്ള മനോബലമാണ്. അതിന് ഒറ്റ മാർഗമേയുള്ളൂ…സാമ്പത്തിക സ്വാതന്ത്ര്യം.
പഠിച്ചൊരു സ്ഥിരവരുമാനമുള്ള ജോലി കിട്ടിയിട്ടേ വിവാഹം കഴിക്കൂ എന്ന് ഇനിയെങ്കിലും എല്ലാ പെൺകുട്ടികളും പറയണം. വീട്ടുകാർക്ക് പൊങ്ങച്ചം പറയാനുള്ള ഒരു ഷോപീസ് ഭർത്താവിന് പകരം മകൾക്ക് മാനസികമായി യോജിച്ചവനാകണം പങ്കാളി. ഇനി പങ്കാളിയോടൊത്ത് ജീവിച്ച് തുടങ്ങി സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് എങ്കിൽ, ‘നീയിങ്ങ് വാ, നിന്റെ മുറി ഇവിടെത്തന്നെയുണ്ട്’ എന്ന് പറയാൻ രക്ഷിതാക്കളും തയ്യാറാവണം. പെൺമക്കൾക്ക് ആൺമക്കളോളം വില വീട്ടിൽ ഉണ്ടാവണം.
ഇനിയും വിസ്മയമാർ ആവർത്തിക്കാതിരിക്കട്ടെ.

Exit mobile version