കോതമംഗലം ചെറിയ പളളിയില്‍ നിന്ന് ചരിത്രത്തില്‍ ആദ്യമായി ബാങ്കൊലി മുഴങ്ങി; ക്രിസ്തീയ ദേവാലയത്തില്‍ നമസ്‌കരിച്ച് മുനവ്വറലി ശിഹാബ് തങ്ങളും സംഘവും; മത സൗഹാര്‍ദ്ദത്തില്‍ മാതൃകയായി വീണ്ടും കേരളം

കോതമംഗലം: ചരിത്രത്തിലാദ്യമായിട്ടാകും ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങുന്നത്. കോതമംഗലം മാര്‍ത്തോമ ചെറിയ പളളിയാണ് മതം എന്നാല്‍ മാനവികതയാണ് ഉറക്കെ പറഞ്ഞുകൊണ്ട് ബാങ്ക് വിളിക്ക് സാക്ഷിയായത്.

പൗരത്വ നിയമഭേദഗതിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സെക്യുലര്‍ മാര്‍ച്ചിന്റെ സമാപന വേദിയായിരുന്നു കോതമംഗലം മാര്‍ത്തോമ ചെറിയ പളളി. മാര്‍ച്ചിന് എത്തിയവര്‍ക്ക് പള്ളിയില്‍ നിസ്‌കരിക്കാനുള്ള അവസരം ഒരുക്കി കൊടുത്തായിരുന്നു കോതമംഗലം മാര്‍ത്തോമ ചെറിയ പളളി മാതൃകയായത്.

പള്ളിയില്‍ നമസ്‌കരിക്കാന്‍ എത്തിയ മുസ്ലിം ലീഗ് നേതാവ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പള്ളിയിലെ വൈദികന്‍ വുളുഅ് (അംഗസ്‌നാനം) ചെയ്യാനുള്ള വെള്ളം ഒഴിച്ചു കൊടുത്തു. മുനവ്വറലിയും സംഘവും അള്‍ത്താര സാക്ഷിയാക്കി മഗ്‌രിബ് നമസ്‌കാരം നിര്‍വ്വഹിച്ചു.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മാത്യു കുഴല്‍നാടന്‍, വി ടി ബല്‍റാം എംഎല്‍എ, പി കെ ഫിറോസ് എന്നിവരാണ് പൗരത്വ നിയമഭേദഗതിക്ക് എതിരെ യൂത്ത് കോണ്‍ഗ്രസിന്റെ സെക്യുലര്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചില്‍ ആയിരങ്ങളാണ് അണിനിരന്നത്.

മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കോതമംഗലം ചെറിയ പള്ളിയില്‍ അവസാനിക്കുകയായിരുന്നു. പ്രതിഷേധ റാലി കോതമംഗലത്തെത്തിയപ്പോള്‍ മഗ്രിബ് നമസ്‌കാര സമയമായിരുന്നു.വിശ്വാസികള്‍ക്ക് നമസ്‌കരിക്കാന്‍ സൗകര്യമില്ലാതായതോടെ കോതമംഗലം മാര്‍ത്തോമ ചെറിയ പളളി അധികൃതര്‍ മുന്നോട്ടുവന്നു. പള്ളി അധികൃതര്‍ നമസ്‌കരിക്കുന്നതിനുള്ള മുഴുവന്‍ സൗകര്യവും ഒരുക്കി.

ഒരു ക്രിസ്ത്യന്‍ പള്ളിക്ക് മുന്നില്‍ നിസ്‌കാരം അനുവദിച്ചതും ബാങ്ക് വിളിച്ചതും രാജ്യത്തുതന്നെ ഒരുപക്ഷേ ആദ്യത്തെ സംഭവമായിരിക്കുമെന്ന് കോതമംഗലം കെഎസ്ആര്‍ടിസി ജംങ്ഷന് സമീപം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുന്നവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് മുനവറലി ശിഹാബ് തങ്ങള് ഫേസ്ബുക്കില്‍ വൈകാരികമായ കുറിപ്പെഴുതി.

മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്;

മതം മാനവികതയാണ്. സര്‍വ മതങ്ങളുടെയും അടിസ്ഥാനം സ്‌നേഹമാണെന്ന് വീണ്ടും ബോധ്യമായ ഒരു ദിവസമായിരുന്നു ഇന്ന്. ശ്രീ മാത്യു കുഴല്‍ നാടന്‍ നേതൃത്വം നല്‍കുന്ന പ്രൊഫഷണല്‍ കോണ്‍ഗ്രസിന്റെ ബാനറില്‍ സംഘടിക്കപ്പെട്ട സെക്കുലര്‍ മാര്‍ച്ചായിരുന്നു വേദി. വിടി ബല്‍റാം, പികെ ഫിറോസ്, എംബി രാജേഷ്, ഇന്ദിര ജയ്‌സിംഗ് തുടങ്ങിയ യുവജന നേതാക്കള്‍ മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലം വരെ എത്തിയപ്പോഴേക്കും നമസ്‌കാരത്തിന് സമയമായി. മണിനാദം മുഴങ്ങുന്ന ചര്‍ച്ചില്‍ നിന്ന് ബാങ്കുവിളി മുഴങ്ങി. എനിക്ക് വുളൂ ചെയ്യാന്‍ അച്ചന്‍ വെള്ളം കൈക്കുമ്പിളിലേക്ക് ഒഴിച്ചു തരുമ്പോള്‍ ഹൃദയം സന്തോഷം കൊണ്ട് കുളിരണിഞ്ഞു. ശേഷം ജമാഅത്തായി ചര്‍ച്ചില്‍ വെച്ച് തന്നെ ഞങ്ങള്‍ നിസ്‌കരിച്ചു.

രാജ്യത്തെ മുസ്ലീങ്ങളെയാകെ അപമാനിച്ചു കൊണ്ട് കേന്ദ്ര മന്ത്രിസഭ പാസാക്കിയ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ വേദി മതസൗഹാര്‍ദത്തിന്റെയും ഉള്‍ക്കൊള്ളലിന്റെയും വേദിയായത് യാദൃശ്ചികമല്ല. നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന സ്‌നേഹത്തിന്റെ പ്രതിഫലനമാണത്. രാജ്യം ഇങ്ങനെത്തന്നെ തുടരണമെന്നാണ് ജനലക്ഷങ്ങള്‍ ആഗ്രഹിക്കുന്നത്. സാന്ദര്‍ഭികമായി എനിക്ക് ഓര്‍മ്മ വന്നത് ഖലീഫാ ഉമറിന്റെ ചരിത്രമാണ്.

ജറുസലേമിലേക്ക് അനുയായികള്‍ക്കൊപ്പം പോയപ്പോള്‍ നിസ്‌കാരത്തിന് ഒരു ചര്‍ച്ചില്‍ അവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. തന്റെ അനുയായികള്‍ ആ ക്രിസ്ത്യന്‍ പളളിയുടെ വരാന്തയില്‍ വെച്ച് നിസ്‌കരിക്കുകയും ഭാവിയില്‍ ആരെങ്കിലും താന്‍ നിസ്‌ക്കരിച്ചതിന്റെ പേരില്‍ ചര്‍ച്ചിന്റെ മേല്‍ അവകാശമുന്നയിച്ച് വരും എന്ന് ആശങ്കപെട്ടതിന്റെ പേരില്‍ ഖലീഫാ ഉമര്‍ കുറച്ചകലെ മാറി നിന്ന് നിസ്‌ക്കരിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പ്രിയരെ, സ്‌നേഹമാവട്ടെ നമ്മുടെ ആയുധം. ഐക്യമാവട്ടെ നമ്മുടെ പരിച. ഈ നാടിനെ നശിപ്പിക്കാന്‍ നാം അനുവദിച്ചു കൂടാ. നാം അതിജീവിക്കുക തന്നെ ചെയ്യും.

Exit mobile version