കോഴിക്കോട് മകളെ വെട്ടിക്കൊന്ന ശേഷം രണ്ടാനച്ഛന്‍ ആത്മഹത്യ ചെയ്തു

നരിക്കുനി: വിവാഹത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെതുടര്‍ന്ന് മകളെ വെട്ടുക്കൊന്ന ശേഷ രണ്ടാനച്ഛന്‍ ആത്മഹത്യ ചെയ്തു. മടവൂര്‍ പൈമ്പാലിശ്ശേരി നെടുവങ്ങാട് ടിപി ദേവദാസന്‍ (51) എന്നയാളാണ് മകള്‍ സൂര്യ സുരേന്ദ്രനെ (29) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് മകളെ വെട്ടിക്കൊന്ന ശേഷം സമീപത്തെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നു രണ്ടാനച്ഛന്‍. മകളുടെ കരച്ചില്‍ കേട്ട് തടയാനെത്തിയ അമ്മ സതീദേവിക്കും പരുക്കേറ്റു.

കുടുംബപ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അയല്‍വാസികള്‍ പറയുന്നത്.
പരേതനായ രാംപൊയില്‍ പുനത്തുംകുഴിയില്‍ സുരേന്ദ്രന്റെ മകളാണ് സൂര്യ. 25 വര്‍ഷം മുന്‍പാണ് സൂര്യയുടെ അമ്മയെ ദേവദാസന്‍ വിവാഹം കഴിച്ചത്. മുറ്റത്ത് ഉണങ്ങാനിട്ട തുണികള്‍ എടുത്ത് അടുക്കി വയ്ക്കുമ്പോഴാണ് ദേവദാസന്‍ സൂര്യയെ വെട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വെട്ടേറ്റ് കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. രക്തംവാര്‍ന്ന് അവശയായ സൂര്യയെ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ദേവദാസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കെഎസ്ആര്‍ടിസി ഡ്രൈവറാണ് ദേവദാസന്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

Exit mobile version