ജാഗി ജോണിന്റെ മരണ കാരണം തലയ്‌ക്കേറ്റ ക്ഷതം; ദുരൂഹതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: ഗായികയും അവതാരകയുമായ ജാഗി ജോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ്. മരണ കാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

തെന്നിവീഴുകയോ ആരെങ്കിലും പിടിച്ചു തള്ളുകയോ ചെയ്താല്‍ സംഭവിക്കാവുന്ന ക്ഷതമാണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. മൃതദേഹം കണ്ടെത്തിയ വീടും പരിസരവും പോലീസും ഫൊറന്‍സിക് സംഘവും വീണ്ടും പരിശോധിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് അവതാരകയും ഗായികയുമായ ജാഗി ജോണിനെ തിരുവനന്തപുരം കുറവന്‍കോണത്തെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാഗി ജോണിന്റെ മരണത്തില്‍ മറ്റ് ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു

വീണപ്പോള്‍ തലയ്ക്കു പിന്നിലേറ്റ ഗുരുതര പരിക്കാകാം മരണ കാരണമെന്നും ഇന്‍ക്വസ്റ്റില്‍ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം പുറത്ത് വന്നത്.

തറയില്‍ തെന്നി പിറകിലേക്ക് മറിഞ്ഞാലോ ആരെങ്കിലും ശക്തിയായി തള്ളിയിട്ടാലോ സമാനായ ക്ഷതമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബാഹ്യമായ മുറിവുകളോ രക്തപാടുകളോ കണ്ടെത്തിയിട്ടില്ല.

മാനസികാസ്വാസ്ഥ്യമുള്ള അമ്മ ഗ്രേസ് ജോണിനൊപ്പമാണ് ജാഗി താമസിച്ചിരുന്നത്.
അമ്മ അറിയിച്ചതുനസരിച്ച് അയല്‍വാസികള്‍ വീട് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മകള്‍ അടുക്കളയില്‍ ഉറങ്ങി കിടക്കുന്നുവെന്നും ഭക്ഷണം ലഭിച്ചില്ലെന്നും അമ്മ പറഞ്ഞുവെന്നാണ് അയല്‍വാസികളുടെ മൊഴി.

ആന്തരികാവയങ്ങളുടെ പരിശോധനാഫലം അടക്കമുള്ള കൂടുതല്‍ ശാസ്ത്രീയവിവരങ്ങള്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് പോലീസ്. ടെലിവിഷന്‍ പരിപാടികളിലും യു ട്യൂബ് കുക്കറി ഷോകളിലുമെല്ലാം തിളങ്ങിനിന്ന ജാഗിക്ക് നിരവധി ആരാധകരുണ്ട്.

Exit mobile version