ഇത്തരം ബാങ്കുകളുമായി സര്‍ക്കാര്‍ യാതൊരു സഹകരണത്തിനും ഉണ്ടാവില്ല; കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍

തൃശ്ശൂര്‍; ജപ്തിഭീഷണിയെത്തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി വിഎസ് സുനില്‍ കുമാര്‍. ചെറിയ വായ്പകളുടെ പേരില്‍ കര്‍ഷകര്‍ക്ക് നോട്ടീസ് അയച്ച് ബുദ്ധിമുട്ടിക്കുന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. ഇത്തരം മനുഷ്യത്വരഹിതമായ നിലപാടുകള്‍ സ്വീകരിക്കുന്ന ബാങ്കുകളുമായി സര്‍ക്കാര്‍ യാതൊരു സഹകരണത്തിനും ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86 ) ആണ് കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയത്. മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു.

പിന്നാലെ ജപ്തി നോട്ടീസും ലഭിച്ചു. എന്നാല്‍ വായ്പാ തിരിച്ചടവിന് സാവകാശം തേടിയെങ്കിലും ബാങ്ക് നല്‍കിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഔസേപ്പ് ജീവനൊടുക്കിയത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും ഔസേപ്പിന്റെ വാഴ കൃഷി നശിച്ചിരുന്നു. ഇതാണ് ഔസേപ്പിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ചത്. തുടര്‍ന്നുണ്ടായ മനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇന്നലെ വിഷം കഴിച്ച് മരിച്ച നിലയിലാണ് ഔസേപ്പിനെ കണ്ടെത്തിയത്.

Exit mobile version