നാട്ടിൽ മര്യാദരാമൻ; കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടിയത് പെരുങ്കള്ളനെ; വിശ്വസിക്കാനാകാതെ നാട്ടുകാരും വീട്ടുകാരും

ഓച്ചിറ: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓച്ചിറ ശാഖയിൽ തിങ്കളാഴ്ച നടന്ന കവർച്ചാ ശ്രമത്തിലെ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി പോലീസ് മാതൃകയായപ്പോൾ ഞെട്ടലുണ്ടായത് നാട്ടുകാർക്ക്. തിങ്കളാഴ്ച പുലർച്ചെ 2.40ന് കവർച്ചാശ്രമം നടത്തിയ പ്രതി കൃഷ്ണപുരം വയലിൽ പുത്തൻവീട്ടിൽ അരുണിനെയാണ് (25) ഓച്ചിറ സിഐ ആർ പ്രകാശും സംഘവും അറസ്റ്റ് ചെയ്തത്. അരുണിന്റെ കാമുകി കണ്ണൂർ സ്വദേശിനിയായ യുവതി കൃഷ്ണപുരത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പുലർച്ചെ 2.30നു അരുണിനെ പിടികൂടിയത്. എസ്‌ഐമാരായ നൗഫൽ, അഷറഫ്, പത്മകുമാർ, റോബി, എഎസ്‌ഐമാരായ സുമേഷ്, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കരുനാഗപ്പള്ളി മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

ക്രിമിനൽ പശ്ചാത്തലമില്ലാത്ത അരുൺ മോഷണം നടത്താൻ ശ്രമിച്ച കാര്യം വീട്ടുകാരും നാട്ടുകാരും ആദ്യം വിശ്വസിച്ചില്ല. അതിവിദഗ്ധമായാണ് ഓച്ചിറ സിഐ ആർ പ്രകാശും സംഘവും നീക്കം നടത്തിയത്. പ്രതി അരുൺ ആണെന്ന് വ്യക്തമായതോടെ അരുണിന്റെ താവളം കണ്ടെത്തുന്നതിനായി കാമുകിയെ കുറിച്ചുള്ള വിവരങ്ങളാണ് പോലീസ് ആദ്യം ശേഖരിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ കോളുകൾ നിരീക്ഷിച്ചു.
കാമുകിയുടെ കൃഷ്ണപുരത്തെ വാടക വീട് കണ്ടെത്തി. ഈ വീടിനു സമീപം 4 മണിക്കൂർ പോലീസ് വേഷം മാറി കാത്തിരുന്നാണ് ചൊവ്വാഴ്ച പുലർച്ചെ 2.30ഓടെ അരുണിനെ കസ്റ്റഡിലെടുത്തത്. അരുൺ ഉപേക്ഷിച്ച കൈയ്യുറ, മുഖം മൂടി, ചുറ്റിക, ബൈക്ക് എന്നിവയും പോലീസ് കണ്ടെത്തി.

വെൽഡിങ്, നിർമ്മാണ തൊഴിലാളിയായ അരുൺ ഒരാഴ്ച മുൻപ് വരെ ജോലിക്ക് പോയിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതി രണ്ടു മാസം മുമ്പാണ് ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കൃഷ്ണപുരത്ത് അരുണിനൊപ്പം താമസം തുടങ്ങിയത്. കവർച്ചാശ്രമം നടത്തിയ ബാങ്കിൽ ഒരാഴ്ച മുമ്പെത്തിയ അരുൺ ബാങ്കിലെ സ്ഥിതിഗതികൾ മനസ്സിലാക്കിയിരുന്നു. പിന്നാലെ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു. കുടയുടെ തുണി ഉപയോഗിച്ച് മുഖം മൂടി തുന്നുകയും കൈയുറകളും ഹാസ്‌കോ ബ്ലേഡും വാങ്ങി കഴിഞ്ഞ ദിവസം പുലർച്ചെയോടെ ബാങ്കിലേക്ക് തിരിക്കുകയായിരുന്നു.

ജനൽ കമ്പി മുറിച്ച് ബാങ്കിനുള്ളിൽ പ്രവേശിച്ച് മൊബൈൽ ഫോണിലെ ടോർച്ചിന്റെ വെളിച്ചത്തിൽ സ്‌ട്രോങ് റൂം തുറക്കാൻ ശ്രമിക്കുന്നത് ബാങ്കിന്റെ കൊച്ചി യൂണിറ്റിലെ കേന്ദ്ര സിസിടിവി നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെട്ടതാണ് കള്ളൻ അരുണിന് വിനയായത്. അലാറം മുഴങ്ങുകയും അരുൺ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് പോലീസ് നടത്തി ശാസ്ത്രീയ നിരീക്ഷണവും അന്വേഷണവും ആണ് കള്ളനിലേക്ക് വഴി തുറന്നത്. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തെ സിറ്റി പോലീസ് കമ്മീഷണർ പികെ മധു അഭിനന്ദിച്ചു.

Exit mobile version