ഉള്ളിയില്ലാതെ ചിക്കന്‍ വേണ്ട! ഉള്ളി വില കൂടിയതോടെ ചിക്കന്‍ വില്‍പ്പന താഴോട്ട്

സംസ്ഥാനത്ത് ഉള്ളിവില കൂടിയതോടെ ഇറച്ചിക്കോഴി വില കുത്തനെ കുറയുന്നു. ഒരു കിലോ കോഴിയേക്കാള്‍ വിലയാണ് ചില്ലറവില്‍പ്പ ശാലകളില്‍ ഉള്ളിക്ക് ഉള്ളത്.

കൊച്ചി: സംസ്ഥാനത്ത് ഉള്ളിവില കൂടിയതോടെ ഇറച്ചിക്കോഴി വില കുത്തനെ കുറയുന്നു. ഒരു കിലോ കോഴിയേക്കാള്‍ വിലയാണ് ചില്ലറവില്‍പ്പ ശാലകളില്‍ ഉള്ളിക്ക് ഉള്ളത്. ഇന്നലെ ഉള്ളി വില പൊതുവിപണിയില്‍ 160 രൂപയായി. എന്നാല്‍ ബംഗളൂരുവില്‍ ഉള്ളിക്ക് 200 രൂപയാണെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കോഴിയിറച്ചിയുടെ വില പലയിടത്തും കിലോയ്ക്ക് 150 രൂപയായി കുറഞ്ഞു. ചില സ്ഥലങ്ങളില്‍ കിലോയ്ക്ക് 180 രൂപ ഇറച്ചി കോഴിക്ക് വിലയുണ്ടായിരുന്നെങ്കില്‍ വില്‍പ്പന താഴോട്ട് പോയി.

പ്രതിദിനം 22 ലക്ഷം കിലോ കോഴിയിറച്ചി വിറ്റിരുന്നത് 15, 16 ലക്ഷം കിലോ ആയി കുറഞ്ഞതായാണു ഓള്‍ കേരള പോള്‍ട്രി ഫെഡറേഷന്റെ കണക്ക്. കഴിഞ്ഞയാഴ്ച കിലോയ്ക്ക് 200 രൂപ വരെ കോഴിയിറച്ചിക്ക് വില ഉണ്ടായിരുന്നത്. ഒരു കിലോ ചിക്കന്‍ കറിയാക്കാന്‍ മുക്കാല്‍ കിലോ ഉള്ളിയും അതിന് അനുസരിച്ച് ചെറിയുള്ളിയും വേണം.

എന്നാല്‍ ഇത് കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കും എന്നതിനാല്‍ പല കുടുംബങ്ങളും ഇറച്ചി ഒഴിവാക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ അവസാന വാരം നടന്നതിന്റെ 60% കച്ചവടം മാത്രമാണ് കഴിഞ്ഞയാഴ്ച സംസ്ഥാനത്തുണ്ടായത് എന്നാണ് ഇറച്ചികോഴി വില്‍പ്പനക്കാരുടെ സംഘടനയും കണക്ക്.

ഉള്ളിവില ചിക്കന്‍ വിലയെക്കാള്‍ ഉയര്‍ന്നതോടെ ഹോട്ടലുകളിലേക്കുള്ള ചിക്കന്‍ വില്‍പന കുറഞ്ഞതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. മൊത്തകച്ചവടക്കാര്‍ പുതിയ സ്റ്റോക്ക് എടുക്കുന്നതും കുറഞ്ഞിട്ടുണ്ടെന്നാണ് വിവരം.

Exit mobile version