ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ ജീവനൊടുക്കി; സംഭവം കോട്ടയത്ത്; ബാങ്ക് ഉദ്യോഗസ്ഥർ ജപ്തിക്ക് എത്തിയാൽ ഓടിച്ചിട്ട് തല്ലണമെന്ന് പിസി ജോർജ്

കോട്ടയം: വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ ജപ്തി നോട്ടീസ് ലഭിച്ച ഗൃഹനാഥൻ ജീവനൊടുക്കി. മരപ്പണിക്കാരനായ തൊടിയിൽ ഷാജി കെ ദാമോദരൻ (47) ആണ് മരിച്ചത്. കോട്ടയം തിടനാട് പഞ്ചായത്തിലെ പൂവത്തോടാണ് സംഭവം. ബാങ്ക് അധികൃതർ വീടിന്റെ വാതിലിൽ നോട്ടീസ് പതിച്ചതോടെ മനപ്രയാസത്തിലായിരുന്നു അദ്ദേഹമെന്നാണ് വിവരം.

1.30 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. 19,500രൂപ കുടിശിക ഉണ്ടായിരുന്നു. ഷാജിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ബാങ്കിന്റെ നടപടിക്കെതിരെ പൂഞ്ഞാർ എംഎൽഎ പിസി ജോർജ് അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ബാങ്കുകാരെല്ലാം ഇത്തരത്തിൽ ജപ്തി നടപടികളുമായി ഇറങ്ങിയാൽ ജനങ്ങൾ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു. ബാങ്ക് ഉദ്യോഗസ്ഥർ എത്തിയാൽ ജനങ്ങൾ ഓടിച്ചിട്ട് തല്ലണമെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version