‘പോലീസിന്റെ വിളയാട്ടം എന്ന് പറയുന്നത് ശരിയല്ല, വഴിപാടിനും വിരിവെയ്ക്കാനും സൗകര്യം നല്‍കുന്നുണ്ട്! നാല് തവണയാണ് സ്വാമിയെ ദര്‍ശിക്കാനായത്’ തീര്‍ത്ഥാടനം സുഗമം തന്നെയെന്ന് ആവര്‍ത്തിച്ച് ഭകതര്‍

ഇതുവരെ അസൗകര്യമായി ഒന്നും തോന്നിയില്ല,

പമ്പ: യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതി വിധിയ്ക്ക് പിന്നാലെ ശബരിമലയില്‍ പ്രതിഷേധങ്ങളും മറ്റും അരങ്ങേറുമ്പോഴും തീര്‍ത്ഥാടനത്തില്‍ യാതൊരു സൗകര്യ കുറവും ഇല്ലെന്ന് ആവര്‍ത്തിച്ച് ഭക്തര്‍. പ്രതിഷേധങ്ങളുടെ മറവില്‍ പോലീസിന്റെ വിളയാട്ടം എന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് ഭക്തര്‍ കൂട്ടിച്ചേര്‍ത്തു.

ഇതുവരെ അസൗകര്യമായി ഒന്നും തോന്നിയില്ല, കഴിഞ്ഞ മാസങ്ങളിലുണ്ടായ സംഭവങ്ങള്‍ കണ്ടപ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷേ തീര്‍ത്ഥാടനം ഇത്രമേല്‍ സൗകര്യങ്ങള്‍ ഒരുക്കി തരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിശ്വാസികള്‍ പറയുന്നു. പതിനെട്ടാം പടിയില്‍ രണ്ട് കൈയും തൊട്ട് തൊഴാനും സാധിച്ചു. പോലീസിന്റെ വിളയാട്ടം എന്ന ഒരു സംഭവമേയില്ലെന്നും സുഖമായി തൊഴാന്‍ സാധിച്ചെന്നും ഒരു ഭക്തന്‍ പ്രതികരിച്ചു. കേരളത്തില്‍ നിന്നുള്ള ഭക്തര്‍ കുറവാണ്.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരാണ് കൂടുതലുള്ളത്. അവര്‍ക്ക് നന്നായി തൊഴാന്‍ സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഴിപാടുകള്‍ക്കും വിരിവെയ്ക്കാനുമുള്ള സൗകര്യങ്ങള്‍ എല്ലാം ലഭിക്കുന്നുണ്ടെന്ന് ഒരു ഭക്ത പറഞ്ഞു. ദര്‍ശനത്തിനും നന്നായി സമയം ലഭിക്കുന്നുണ്ട്. നാല് തവണയാണ് ഇത്തവണ ദര്‍ശനത്തിന് അവസരം ലഭിച്ചത്.

ശാന്തമായിട്ടുള്ള തിരക്കാണ്. പക്ഷേ. ഞങ്ങള്‍ ചെല്ലുമ്പോള്‍ സ്വാമിയെ നന്നായി ദര്‍ശിക്കാനായി. ഭക്ഷണത്തിനോ ശുചിമുറിക്കോ വെള്ളത്തിനോ ഒന്നും പ്രശ്‌നങ്ങളില്ല. ചുക്ക് കാപ്പിയും പാല്‍ കാപ്പിയും എല്ലാം ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പോലീസിന്റെ പരിശോധനയുണ്ട്. പക്ഷേ, അത് ബുദ്ധിമുട്ടിച്ചില്ലെന്നാണ് തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തന്മാരും പ്രതികരിച്ചത്.

Exit mobile version