അയ്യപ്പന്മാര്‍ക്ക് വഴികാട്ടിയായി ‘ഭൈരവന്‍’: ബംഗളൂരു മുതല്‍ സന്നിധാനം വരെ, 780 കിലോമീറ്റര്‍ ദൂരം നടന്ന് നായ

ശബരിമല: ബംഗളൂരുവില്‍ നിന്നുള്ള അയ്യപ്പന്മാര്‍ക്ക് വഴികാട്ടിയായെത്തിയ ഭൈരവന്‍ എന്ന നായ സന്നിധാനം വരെ നടന്നത് 780 കിലോമീറ്റര്‍. കാല്‍നടയായി ദര്‍ശനത്തിനെത്തിയ ബംഗളൂരു സ്വദേശി ആനന്ദിനൊപ്പമാണ് ഭൈരവനുമെത്തിയത്. ഏഴാം തവണയാണ് ആനന്ദ് ശബരിമലയിലെത്തുന്നത്.

ഡിസംബര്‍ 16ന് മഹേഷ്, വെങ്കിടേഷ് എന്നിവരോടൊപ്പം ബംഗളൂരുവില്‍ നിന്ന് കെട്ടുമുറുക്കി പുറപ്പെട്ട ആനന്ദ് പിറ്റേ ദിവസം ഹോസൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞിറങ്ങുമ്പോഴാണ് വെളുപ്പും തവിട്ടും കലര്‍ന്ന നിറത്തിലുള്ള നായ പിന്നാലെ കൂടിയത്.

ഭയന്ന് പലതവണ ഓടിച്ചു നോക്കിയെങ്കിലൂം പിന്‍വാങ്ങാന്‍ അവന്‍ കൂട്ടാക്കിയില്ല. ശരണം വിളിച്ച് സംഘം വേഗം നടന്നപ്പോള്‍ ഒപ്പത്തിനൊപ്പമെത്തി. വിശ്രമിക്കുമ്പോള്‍ അവനും അവിടെയിരിക്കും. വെള്ളം കുടിക്കുമ്പോള്‍ മുഖത്തു നോക്കിനില്‍ക്കുന്ന അവനും കൊടുക്കും. അത് കുടിക്കും. ഭക്ഷണത്തിന്റെ വീതം കൊടുത്താല്‍ അവന് വേണ്ട. ചായയോ പാലോ കൊടുത്താല്‍ കുടിക്കും.

സേലത്ത് എത്തിയപ്പോള്‍ ഇവരോടൊപ്പം ഗോപി, ജയകുമാര്‍, കണ്ണന്‍, കാര്‍ത്തിക്, പ്രവീണ്‍, റാംജി എന്നീ തീര്‍ത്ഥാടകരും കൂടി അവിടെ വച്ചാണ് ഭൈരവന്‍ എന്ന പേരിട്ടത്. വഴി താണ്ടുന്തോറും സംഘം വലുതായി വന്നു. പിന്നെ വഴികാട്ടിയായി ഭൈരവന്‍ മുന്നില്‍ നടക്കാന്‍ തുടങ്ങി. നാല്‍ക്കവലകളിലും മറ്റും എത്തുമ്പോള്‍ കൃത്യമായി അവന്‍ മുന്‍പില്‍ നടന്നു. 19 ദിവസം കൊണ്ടാണ് സംഘം എരുമേലിയില്‍ എത്തിയത്.

വാഹനത്തില്‍ വന്ന ഗുരുസ്വാമി ബോസും സംഘവും എരുമേലിയില്‍ ഒപ്പം ചേര്‍ന്നു. പേട്ടതുള്ളാന്‍ വേഷമിട്ടപ്പോള്‍ ഭൈരവന്റെ മുഖത്തും ചായം തേച്ചു പൊട്ടു തൊടീച്ചു പാണ്ടിമേളത്തിന്റെ താളത്തിനൊത്ത് നൃത്തച്ചുവടുകളുമായി കൊച്ചമ്പലത്തില്‍ നിന്നു വലിയമ്പലത്തില്‍ എത്തി.

വിശ്രമ ശേഷം നടന്നപ്പോള്‍ ഭൈരവനും മുന്നില്‍ നടന്നു. കരിമല വഴിയുള്ള കാനന പാതയില്‍ തീര്‍ത്ഥാടകരുടെ തിരക്കിനിടെ കൂട്ടുപിരിഞ്ഞു മുന്നില്‍ നടന്ന ഭൈരവനെ പിന്നെ കണ്ടെത്താനായില്ല.

പമ്പയില്‍ ഏറെ തിരഞ്ഞുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ദര്‍ശന ശേഷം സന്നിധാനത്തും തിരഞ്ഞു. അയ്യപ്പസ്വാമിയോടും അവര്‍ സങ്കടം പറഞ്ഞു. ഉച്ചയ്ക്ക് മാളികപ്പുറം ക്ഷേത്രത്തിനു സമീപം വിരിവച്ച് വിശ്രമിക്കുമ്പോള്‍ യാദൃശ്ചികമായാണ് അവന്‍ അരികിലേയ്ക്ക് ഓടിയെത്തിയത്. കൂട്ടുപിരിഞ്ഞതിന്റെ സങ്കടം തീര്‍ത്ത് സ്‌നേഹം പ്രകടമാക്കി. ഇതു കണ്ട് എല്ലാവരും ചേര്‍ന്ന് ഉച്ചത്തില്‍ ശരണം വിളിച്ചു. അവര്‍ വാങ്ങിക്കൊടുത്ത ചായ കുടിച്ച് വീണ്ടും അവന്‍ മുന്‍പില്‍ നടന്നു, വഴി കാട്ടിയെപ്പോലെ!

Exit mobile version