യാത്രക്കാരനെ ലാത്തിയെറിഞ്ഞ് വീഴ്ത്തിയ സംഭവം; പോലീസുകാരനെതിരെ ക്രിമിനല്‍ കേസ്, ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഡിജിപി

ഹെല്‍മറ്റ് പരിശോധനക്കിടെയാണ് ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്

കൊല്ലം: കൊല്ലം കടയ്ക്കലില്‍ 19കാരനെ ലാത്തി കൊണ്ട് എറിഞ്ഞ് വീഴ്ത്തിയ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്തു. ഹെല്‍മറ്റ് പരിശോധനക്കിടെയാണ് ബൈക്ക് യാത്രക്കാരനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയത്. സംഭവത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനെതിരെയാണ് ക്രിമിനല്‍ കേസെടുത്തിരിക്കുന്നത്.

പോലീസുകാരന ലാത്തിയെറിഞ്ഞെന്ന ബൈക്ക് യാത്രികന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കേസ് അന്വേഷിക്കും. ഇന്നലെ ഉച്ചയോടെയാണ് കടയ്ക്കല്ലില്‍ ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനും വിദ്യാര്‍ത്ഥിയുമായ സിദ്ദിഖ് സുലൈമാനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞത്.

ലാത്തിയേറില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച സിദ്ദിഖ് ഗുരുതരമായി പരിക്കേറ്റിരുന്നു. തലയ്ക്ക് ഉള്‍പ്പടെ പരിക്കേറ്റ വിദ്യാര്‍ത്ഥിയെ താലൂക്ക് ആശുപത്രിയില്‍ ഉപേക്ഷിച്ച് പോലീസ് മുങ്ങിയതും ഇതിനിടെ വിവാദമായി. ബന്ധുക്കളെ അറിയിക്കുക പോലും ചെയ്യാതെയാണ് പോലീസ് കൈയ്യൊഴിഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ ചന്ദ്രമോഹനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഹെല്‍മെറ്റ് വേട്ട പാടില്ലെന്നും ആധുനിക സങ്കേതികവിദ്യകള് ഉപയോഗിച്ച് വേണം വാഹനപരിശോധന നടത്താനെന്നും കേരള ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.

സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പോലീസിന്റേയോ സര്‍ക്കാരിന്റേയോ നയമല്ല ഈ രീതിയിലുള്ള പരിശോധനയെന്ന് വ്യക്തമാക്കിയ ബെഹ്‌റ ഏറെ ദുഖിപ്പിച്ച സംഭവമാണിതെന്നും ഇനി ഇത്തരമൊരു സംഭവം ഉണ്ടാകില്ലെന്നും അഥവ ഉണ്ടായാല്‍ തന്നെ അതിന്റെ ഉത്തരവാദിത്തം ജില്ലാ പോലീസ് മേധാവിക്ക് മാത്രമായിരിക്കുമെന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയരുന്നു. സിദ്ധിഖ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Exit mobile version