കടിച്ച പാമ്പിനെ രണ്ടു മിനിറ്റില്‍ തിരിച്ചറിയാന്‍ സ്ട്രിപ്; പുതിയ കണ്ടെത്തലുമായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജി

വിഷചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന സ്ട്രിപ് തയ്യാറാക്കിയത് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയാണ്.

തിരുവനന്തപുരം: ഒരു തുള്ളി രക്തം പരിശോധിച്ച്, രണ്ട് മിനിറ്റിനുള്ളില്‍ കടിച്ച പാമ്പ് ഏതാണെന്ന് കണ്ടെത്താനാവുന്ന സ്ട്രിപ് വരുന്നു. വിഷചികിത്സാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിയൊരുക്കുന്ന സ്ട്രിപ് തയ്യാറാക്കിയത് തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്നോളജിയാണ്.

സെന്ററിലെ ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് മോളിക്യുലാര്‍ ഡയഗ്നോസ്റ്റിക്‌സ് ശാസ്ത്രജ്ഞന്‍ ആര്‍. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതു വികസിപ്പിച്ചത്. ഡിസംബര്‍ ആദ്യവാരത്തോടെ ഇത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കൈമാറും.

ഗര്‍ഭം സ്ഥിരീകരിക്കാന്‍ ഉപയോഗിക്കുന്ന സ്ട്രിപ്പിനു സമാനമാണിത്. അഞ്ചു വരകളാണ് സ്ട്രിപ്പിലുണ്ടാവുക. ആദ്യ വര സ്ട്രിപ് കണ്‍ട്രോള്‍ യൂണിറ്റാണ്. അടുത്ത നാലുവരകള്‍ ഓരോ പാമ്പിന്റെയും വിഷം സൂചിപ്പിക്കുന്നവയാണ്.

മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ വിഷമാണ് തിരിച്ചറിയാനാവുക. പാമ്പുകടിയേറ്റ മുറിവിന്റെ ഭാഗത്തുനിന്നുള്ള സ്രവമോ ഒരു തുള്ളി രക്തമോ സ്ട്രിപ്പില്‍ ഇറ്റിച്ചാല്‍ കടിച്ചയിനം പാമ്പിനെ തിരിച്ചറിയാം എന്നാതാണ് ഇതിന്റെ പ്രത്യേകത.

ഏതിനം പാമ്പിന്റെ വിഷമാണോ ശരീരത്തില്‍ പ്രവേശിച്ചത് ആ പേരിനു നേരെയുള്ള വര സ്ട്രിപ്പില്‍ തെളിയും. രണ്ട് മിനിറ്റിനുള്ളില്‍ വിഷമേതെന്നു സ്ഥിരീകരിക്കാം. പത്തു മിനിറ്റിനുശേഷവും വരകളൊന്നും തെളിഞ്ഞില്ലെങ്കില്‍ വിഷം ശരീരത്തിലെത്തിയിട്ടില്ലെന്നു മനസ്സിലാക്കാം.

കടിച്ച പാമ്പ് ഏതിനമാണെന്നു തിരിച്ചറിയാനായാല്‍ അതിനുമാത്രമായുള്ള മരുന്ന് (മോണോവാലന്റ്) നല്‍കാനാകുമെന്നതാണ് സ്ട്രിപ്പിന്റെ പ്രത്യേകതയെന്ന് ആര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പാമ്പ് ഏതാണെന്നു തിരിച്ചറിയാനാകാത്ത അവസ്ഥയില്‍ എല്ലാത്തരം പാമ്പുകളുടെ വിഷത്തിനുമെതിരേ പ്രവര്‍ത്തിക്കുന്ന മരുന്ന് (പോളിവാലന്റ്) നല്‍കാം.

മൂന്നുവര്‍ഷത്തെ പ്രയത്‌നഫലമായാണ് സ്ട്രിപ് വികസിപ്പിച്ചത്. ലബോറട്ടറിയില്‍ ഒരു സ്ട്രിപ്പ് തയ്യാറാക്കാന്‍ 50 രൂപയോളമേ വന്നുള്ളൂ. വ്യാവസായികാടിസ്ഥാനത്തില്‍ തയ്യാറാക്കുമ്പോള്‍ കുറഞ്ഞചെലവില്‍ വിപണിയിലെത്തിക്കാനാകും.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിശോധന കഴിഞ്ഞ് സ്ട്രിപ് അവര്‍ക്കു കൈമാറുന്നതോടെ വ്യാവസായികാടിസ്ഥാനത്തില്‍ ഉത്പാദനമാരംഭിക്കും. വകുപ്പിന്റെ അംഗീകാരമുള്ള കമ്പനികളിലൂടെയാകും നിര്‍മാണം.

ഈ ഉപകരണം വിഷചികിത്സാ രംഗത്ത് വന്‍മാറ്റങ്ങള്‍ക്കു വഴിവെക്കുമെന്ന് സെന്റര്‍ ഡയറക്ടര്‍ പ്രൊഫ. എം. രാധാകൃഷ്ണ പിള്ള പറഞ്ഞു. രാജ്യത്ത് വര്‍ഷം 49,000 പേര്‍ പാമ്പുകടിയേറ്റ് മരിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, രക്തമണ്ഡലി എന്നീ പാമ്പുകളുടെ കടിയേറ്റാണ് കൂടുതല്‍ പേരും മരണപ്പെടുന്നത്.

Exit mobile version