സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബസില്‍ നിന്ന് തള്ളിയിട്ട സംഭവം ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു; പതിവെന്ന് വിദ്യാര്‍ത്ഥികള്‍, അന്വേഷണം

തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അല്‍ത്താഫ്, കണ്ടക്ടര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്

കൊച്ചി: തൃക്കാക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍. തൃക്കാക്കരയില്‍ സര്‍വീസ് നടത്തുന്ന എസ്എംഎസ് എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അല്‍ത്താഫ്, കണ്ടക്ടര്‍ സക്കീര്‍ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്.

ജഡ്ജിമുക്ക് സേ്റ്റാപ്പില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫാത്തിമ എന്ന് പെണ്‍കുട്ടി ബസില്‍ കയറാന്‍ ശ്രമിക്കവെ കണ്ടക്ടര്‍ തളളിയിടുകയായിരുന്നു. സംഭവത്തില്‍ ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ വിദ്യാര്‍ത്ഥിനി ഇപ്പോള്‍ ചികിത്സയിലാണ്. സ്വകാര്യ ബസ് ജീവനക്കാരില്‍ നിന്നും ഇത്തരം അനുഭവങ്ങള്‍ പതിവാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപെട്ടു.

ബസ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. സംഭവത്തെ തുടര്‍ന്ന് ബസ് ഡ്രൈവറുടെ ലൈസന്‍സ് മൂന്നു മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി ആര്‍ടിഒ കെ മനോജ് കുമാര്‍ പറഞ്ഞു. കണ്ടക്ടര്‍ക്ക് ലൈസന്‍സ് ഇല്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയില്‍ 25 മുതല്‍ അഞ്ച് ദിവസത്തെ കമ്യൂണിറ്റി സര്‍വീസ് നടത്തുവാനും നിര്‍ദ്ദേശം നല്‍കി.

ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ആര്‍ടി ഓഫീസില്‍ വിളിച്ച് വരുത്തി തെളിവെടുക്കുകയും ചെയ്തു. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി കിട്ടുന്ന മുറയ്ക്ക് ബസ് ഉടമയ്ക്ക് എതിരെ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version