നവീകരണ ജോലികള്‍ ബുധനാഴ്ച തുടങ്ങും; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പകല്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു

രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക.

നെടുമ്പാശ്ശേരി: വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ ബുധനാഴ്ച തുടങ്ങുന്നതിനാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് അടുത്ത വര്‍ഷം മാര്‍ച്ച് 28 വരെ പകല്‍ സര്‍വ്വീസ് ഉണ്ടാകില്ലെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ വൈകീട്ട് ആറുവരെയാണ് റണ്‍വേയുടെ പ്രതലം പരുക്കനായി നിലനിര്‍ത്താനുള്ള റീസര്‍ഫസിംഗ് ജോലികള്‍ നടക്കുക. റണ്‍വെ, ടാക്സി ലിങ്കുകള്‍ എന്നിവയുള്‍പ്പെടെ മൊത്തം 5 ലക്ഷം ചതുരശ്ര മീറ്റര്‍ഭാഗത്താണ് വിമാനങ്ങളുടെ ലാന്‍ഡിംഗ് സുരക്ഷ ഉറപ്പാക്കാനുള്ള റീ-സര്‍ഫിങ് ജോലികള്‍ നടക്കുന്നത്.

ഈ സമയത്ത് വിമാനങ്ങളുടെ ടേക്-ഓഫ്, ലാന്‍ഡിങ് എന്നിവ നടത്താനാകില്ല. ഇതേത്തുടര്‍ന്ന് മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുനഃക്രമീകരിച്ചു.

സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വ്വീസുകളും റദ്ദാക്കി. ദിവസേന 30000 യാത്രക്കാരെയും 240 സര്‍വ്വീസുകളുമാണ് നെടുമ്പാശ്ശേരി വിമാനത്താവളം കൈകാര്യം ചെയ്യുന്നത്.

നവീകരണ ജോലികള്‍ നടക്കുമ്പോള്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 16 മണിക്കൂറായി ചുരുങ്ങുന്നതിനാല്‍ തിരക്ക് പരിഗണിച്ച് ചെക്ക് ഇന്‍ സമയം വര്‍ധിപ്പിച്ചതായും സിയാല്‍ അധികൃതര്‍ വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാര്‍ക്ക് മൂന്ന് മണിക്കൂര്‍ മുമ്പും രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ചെക്ക് ഇന്‍ ചെയ്യാനാകും.

തിരക്ക് കണക്കിലെടുത്ത് വിമാനത്താവളത്തില്‍ 100 സുരക്ഷാ ഭടന്‍മാരെ കൂടി സിഐഎസ്എഫ് നിയോഗിച്ചിട്ടുണ്ട്.

Exit mobile version