കഴിഞ്ഞ തവണ ശബരിമല കലാപ ഭൂമിയാക്കിയതിനും വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്; മുല്ലപ്പള്ളി രാമചന്ദ്രന്‍

കഴിഞ്ഞ തവണ ശബരിമല കലാപഭരിതമാക്കിയതിനും ലക്ഷോപലക്ഷം വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും മറുപടി പറയാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

തിരുവനന്തപുരം: കഴിഞ്ഞ തവണ ശബരിമല കലാപഭരിതമാക്കിയതിനും ലക്ഷോപലക്ഷം വിശ്വാസികളുടെ മനസിനെ വ്രണപ്പെടുത്തിയതിനും മറുപടി പറയാനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നാല് വോട്ടിന് തങ്ങളുടെ നിലപാട് മാറ്റില്ലെന്ന് ഹുങ്ക് പറഞ്ഞ മുഖ്യമന്ത്രിയും ഭരണകൂടവും 180 ഡിഗ്രിയില്‍ നിലപാട് മാറ്റിയെന്നും മുല്ലപ്പള്ളി പറഞ്ഞു.

സുപ്രീംകോടതി വിധിയില്‍ അവ്യക്തത ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തടിയൂരുന്നത്. ശബരിമലയില്‍ സമാധാനം പന:സ്ഥാപിക്കണമെന്ന കോണ്‍ഗ്രസിന്റെ നിലപാടാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നത്. വിശ്വാസികളുടെ വികാരം നേരത്തെ മാനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നുവെങ്കില്‍ വലിയ വിപത്തില്‍ നിന്നും മാനക്കേടില്‍ നിന്നും കേരളത്തെ രക്ഷിക്കാമായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യുവതികളെ മലകയറ്റാന്‍ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്‍മാര്‍ കൈയ്യും മെയ്യും മറന്ന് കഠിനാധ്വാനം ചെയ്യുന്നത് കേരളം കണ്ടതാണ്. തമിഴ്നാട്ടില്‍ നിന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നും ആക്ടിവിസ്റ്റുകളെ പോലീസ് അകമ്പടിയില്‍ മലകയറ്റാന്‍ നടത്തിയ ശ്രമം ഏറെ വിമര്‍ശനങ്ങള്‍ വിധേയമായതാണ്. ഇരുമുടിക്കെട്ടില്ലാതെ കണ്ണൂര്‍ നിന്നുള്ള
ആര്‍എസ്എസ് നേതാവ് പതിനെട്ടാം പടിയിലെത്തിയതും നാം കണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മണ്ഡലകാലം ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയുകയും 100 കോടി വരുമാനം നഷ്ടപ്പെടുകയും ചെയ്തു. ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1200 ക്ഷേത്രങ്ങളില്‍ 1150 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ ആശ്രയിക്കുന്നവയാണ്. 100 കോടിരൂപ നഷ്ടപരിഹാരം നല്‍കിയെന്ന് പറഞ്ഞിട്ടും 30 കോടി മാത്രമാണ് ഇതുവരെ നല്‍കിയതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Exit mobile version