തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി മരിച്ച സംഭവം; എസ്‌സി എസ്ടി കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ശ്രീകാര്യം സിഇടി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രതീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ കേസെടുത്തു. മുപ്പത് ദിവസത്തിനകം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചു.

സംഭവമുണ്ടായ ശ്രീകാര്യം സിഇടിയില്‍ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. ശ്രീകാര്യം സിഇടിയിലെ ഒന്നാം വര്‍ഷ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ രതീഷിനെ രണ്ട് ദിവസം മുന്‍പാണ് കാണാതായത്. തുടര്‍ന്ന് രതീഷിനെ കോളേജിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് പരീക്ഷഹാളില്‍ നിന്ന് ഇറങ്ങിയ രതീഷിനെ ശേഷമാണ് കാണാതായത്. വിദ്യാര്‍ത്ഥികളുടെയും പോലീസിന്റെയും നേതൃത്വത്തില്‍ കോളേജിനും ചുറ്റുവട്ടത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാത്രി കോളേജിലെ സുരക്ഷാജീവനക്കാരാണ് ശുചിമുറിയില്‍ നിന്നും മൃതദേഹം കണ്ടെടുത്തത്.

സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. നെയ്യാറ്റിന്‍കരയിലെ കഞ്ചാവ് മാഫിയക്കെതിരെ രതീഷ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കഞ്ചാവ് മാഫിയ രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി വളര്‍ത്തമ്മ ഗിരിജയും ആരോപിച്ചു.

തന്റെ ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ കഞ്ചാവ് മാഫിയയാണ് രതീഷിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വളര്‍ത്തമ്മ ഗിരിജ ആരോപിച്ചത്. തനിക്ക് കഞ്ചാവ് മാഫിയായില്‍ നിന്ന് ഭീഷണി ഉണ്ടെന്ന് രതീഷ് പറഞ്ഞിട്ടുള്ളതായി സുഹൃത്തുക്കളും പറഞ്ഞിരുന്നു.

അതെസമയം സംഭവത്തില്‍ പോലീസ് അലംഭാവം കാണിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. കാണാതായ വിവരം അറിയിച്ചിട്ടും പോലീസ് അലംഭാവം കാണിച്ചു. രതീഷിന്റെ മൊബൈല്‍ നെറ്റ് വര്‍ക്ക് പരിശോധിച്ചപ്പോള്‍ കോളേജിനുളളില്‍ തന്നെയെന്ന് തെളിഞ്ഞിട്ടും കാര്യമായ പരിശോധന ഉണ്ടായില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Exit mobile version