എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു

കോട്ടയ്ക്കല്‍: വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വലയസൂര്യഗ്രഹണം കാണാന്‍ അവസരം. ഡിസംബര്‍ 26 നാണ് ഈ അപൂര്‍വ്വ സംഭവം ദര്‍ശിക്കാന്‍ സാധിക്കുക. ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം എന്നറിയപ്പെടുന്നത്.

എട്ടുവര്‍ഷത്തിനുശേഷമാണ് വലയസൂര്യഗ്രഹണം വരുന്നത്. ഇതിനുമുമ്പ് 2011-ലാണ് പൂര്‍ണവലയഗ്രഹണമുണ്ടായത്. ഇത്തവണ കല്‍പ്പറ്റയിലാണ് വലയസൂര്യനെ നന്നായി കാണാന്‍ സാധിക്കുകയെന്ന് ജ്യോതിശ്ശാസ്ത്രവിദഗ്ധന്‍ പ്രൊഫ.കെ. പാപ്പുട്ടി പറഞ്ഞു.

കഴിഞ്ഞ തവണ കോവളത്താണ് പൂര്‍ണവലയം കണ്ടത്. ഇത്തവണ കല്‍പ്പറ്റ കൂടാതെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലും വലയം കൂടുതല്‍ ദൃശ്യമാവും. രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. എന്നാല്‍ ഇത് കണ്ണുകൊണ്ട് നേരിട്ട് നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്‌സ് വ്യൂവേഴ്‌സ് കണ്ണട ഉപയോഗിക്കാമെന്നും ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാമെന്നും പ്രൊഫ.കെ. പാപ്പുട്ടി വ്യക്തമാക്കി.

വലയസൂര്യഗ്രഹണം കാണാനും ഇതേപ്പറ്റിയുള്ള സംശയനിവാരണത്തിനും സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് കണ്‍വീനര്‍ കെ.പി. മനോജ് പറഞ്ഞു. താത്പര്യമുള്ളവര്‍ക്ക് 9446352439 എന്ന നമ്പറില്‍ ബന്ധപ്പെടാം. 2031-ലാണ് അടുത്ത വലയസൂര്യഗ്രഹണം കാണാന്‍ കഴിയുക. തെക്കന്‍കേരളത്തിലാണ് ഇത് ദൃശ്യമാവുക.

Exit mobile version