ഗര്‍ഭം മറയ്ക്കാന്‍ വീട്ടുകാരോട് വയര്‍വീക്ക രോഗമാണെന്ന് പറഞ്ഞു; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍, കാമുകന്‍ ഗള്‍ഫിലേക്ക് മുങ്ങി

കുഞ്ഞിന്റെ അമ്മയുടെ കാമുകനും മലപ്പുറം ജില്ലയിലെ കാവന്നൂര്‍ സ്വദേശിയുമായ 21 കാരനാണ് ഗള്‍ഫിലേക്ക് കടന്നത്

കോഴിക്കോട്: പന്നിയങ്കരയില്‍ കത്തെഴുതി വെച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് ഗള്‍ഫിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. കുഞ്ഞിന്റെ അമ്മയുടെ കാമുകനും മലപ്പുറം ജില്ലയിലെ കാവന്നൂര്‍ സ്വദേശിയുമായ 21 കാരനാണ് ഗള്‍ഫിലേക്ക് കടന്നത്. സംഭവത്തില്‍ യുവതിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നിയങ്കര ഇസ്ലാഹിയ പള്ളിയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളത്തിലെ കെഎഫ്‌സിയില്‍ ജോലി ചെയ്യുന്ന തൃശ്ശൂര്‍ സ്വദേശിനിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയും കാമുകനും കരിപ്പൂര്‍ വിമാനത്താവളത്തിലെ കെഎഫ്‌സി ജീവനക്കാരാണ്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നെന്ന് പോലീസ് കണ്ടെത്തി. ഗര്‍ഭിണിയായ യുവതി വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. കരിപ്പൂരില്‍ ഹോസ്റ്റലില്‍ താമസിച്ചിരുന്ന യുവതിയുടെ ചെലവുകളൊക്കെ കാമുകനാണ് നോക്കിയിരുന്നത്.

ഇതിനിടെ കാമുകന്‍ ഗള്‍ഫില്‍ ജോലി കിട്ടി പോയി. എന്നാല്‍ മൂന്നുമാസം മുമ്പ് കെഎഫ്‌സി പൂട്ടിയതോടെ യുവതി തൃശ്ശൂരിലെ സ്വന്തം വീട്ടിലേക്ക് പോയി. തനിക്ക് വയര്‍വീക്ക രോഗമാണെന്നും കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലാണെന്നുമാണ് യുവതി വീട്ടുകാരെ അറിയിച്ചത്. കോഴിക്കോടും തൃശൂരുമായാണ് യുവതി പിന്നീട് താമസിച്ചിരുന്നത്. പ്രസവ തീയതിക്ക് രണ്ട് ദിവസം മുമ്പ് കാമുകന്‍ ഗള്‍ഫില്‍ നിന്ന് എത്തി യുവതിയെ ബംഗളൂരുവിലേക്ക് കൊണ്ട് പോയി. അവിടെത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ചു. തുടര്‍ന്ന് കുഞ്ഞുമായി ഇരുവരും ബുള്ളറ്റ് ബൈക്കില്‍ കോഴിക്കോട് എത്തിയ ശേഷം പള്ളി വളപ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

കുഞ്ഞിനൊപ്പം ഒരു കത്തും എഴിതിവെച്ചാണ് യുവതി ഉപേക്ഷിച്ചത്. ശേഷം യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍
യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടുത്തുള്ള സിസിടിവി ദൃശ്യങ്ങളുടെ പരിശോധനയില്‍ യുവതിയും യുവാവും ബുള്ളറ്റില്‍ പോകുന്നത് കണ്ടെത്തി. തുടര്‍ന്ന് വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് ഉടമയെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് യുവാവ് ഗള്‍ഫിലേക്ക് കടക്കുകയായിരുന്നു. യുവാവിനെ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബര്‍ 28ന് രാവിലെയാണ് പള്ളിവളപ്പില്‍ കുഞ്ഞിനെ ഉപേക്ഷിച്ചത്.

Exit mobile version