തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള അറസ്റ്റും മാവോയിസ്റ്റുകളെ അട്ടപ്പാടിയിൽ കൊലപ്പെടുത്തിയും വലിയ ഒച്ചപ്പാടുകൾക്ക് കാരണമാകുന്നതിനിടെ ലേഖനവുമായി ചീഫ്‌സെക്രട്ടറി ടോം ജോസ്. മാവോയിസ്റ്റുകൾക്ക് എതിരെ നടക്കുന്നത് യുദ്ധമാണെന്നും മാവോയിസ്റ്റുകൾക്ക് മനുഷ്യാവകാശം അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിലെ ലേഖനത്തിൽ അഭിപ്രായപ്പെട്ടു.
മാവോയിസ്റ്റുകളെ കൊന്നില്ലെങ്കിൽ ജനങ്ങൾ കൊല്ലപ്പെടുമെന്നതാണ് സ്ഥിതിയെന്നും പൗരന്മാരെ മാവോയിസ്റ്റ് തീവ്രവാദികളിൽ നിന്ന് പോലീസ് രക്ഷിക്കുകയാണെന്നും ചീഫ് സെക്രട്ടറി പറയുന്നു.
2050-ഓട് കൂടി ഇന്ത്യയുടെ ഭരണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോട് കൂടി പ്രവർത്തിക്കുന്ന സംഘമാണ് മാവോയിസ്റ്റുകളെന്നും അതിനാൽ മാവോയിസ്റ്റുകളുടെ രീതികളെ ന്യായീകരിക്കാൻ സാധിക്കില്ല. ആയുധങ്ങളുമായി കാട്ടിൽ കയറിയ ഇവർ സുരക്ഷയ്ക്ക് ഭീഷണിയാണ്. പോലീസുകാരുടെ സുരക്ഷ പ്രശ്‌നം ആരും കാണുന്നില്ലേയെന്നും അദ്ദേഹം ലേഖനത്തിൽ ചോദിക്കുന്നു.