മാപ്പ് പറയേണ്ടത് എന്നോടല്ല, സമൂഹത്തോട്; അനിൽ രാധാകൃഷ്ണന്റെ ചിത്രങ്ങളിൽ ഇനി അഭിനയിക്കില്ല; ബിനീഷ് ബാസ്റ്റിൻ

തിരുവനന്തപുരം: സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ അപമാനിച്ചെന്ന പരാതി ഉന്നയിച്ച നടൻ ബിനീഷ് ബാസ്റ്റിൻ കൂടുതൽ പ്രതികരണവുമായി രംഗത്ത്. സംവിധായകൻ ‘മാപ്പ് പറയേണ്ടത് തന്നോടല്ല, സമൂഹത്തോടാണ്’ എന്നും അനിൽ രാധാകൃഷ്ണൻ മേനോന്റെ സിനിമയിൽ ഇനി അഭിനയിക്കാനില്ലെന്നും ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കി. നാളെ നടക്കുന്ന സമവായ ചർച്ചയിലൂടെ അനിൽ രാധാകൃഷ്ണൻ മേനോനുമായുള്ള പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു.

ബിനീഷ് ബാസ്റ്റിനെതിരെ ജാതി അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ചലച്ചിത്രമേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയാണ് നാളെ സമവായ ചർച്ച നടത്തുന്നത്. സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെയും ബിനീഷ് ബാസ്റ്റിനെയും ഫെഫ്ക ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

അതേസമയം ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അനിൽ ഫെഫ്കക്ക് വിശദീകരണം നൽകി. ചില ആശയക്കുഴപ്പങ്ങൾ ഉണ്ടായെന്നാണ് അനിൽ രാധാകൃഷ്ണ മേനോൻ നൽകുന്ന വിശദീകരണം. പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നടൻ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന വിവാദത്തിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനെതിരെ ഫെഫ്ക നിലപാടെടുത്തിരുന്നു.

Exit mobile version