‘ഈ തൃശ്ശൂർ ഞാനിങ്ങെടുത്തു’; തൃശ്ശൂരിലെ ഒരു ഗ്രാമം ഏറ്റെടുത്ത് സുരേഷ് ഗോപി

തൃശ്ശൂർ: ഒടുവിൽ പറഞ്ഞവാക്കിന്റെ പകുതിയോളം പാലിച്ച് സുരേഷ് ഗോപി എംപി. തൃശ്ശൂരിലെ ഒരു ഗ്രാമം ദത്തെടുത്താണ് സുരേഷ്‌ഗോപി താൻ ‘തൃശ്ശൂരിങ്ങെടുക്കുവാ’ എന്ന് തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നത്. സുരേഷ് ഗോപി ഫാൻസ് വെൽഫെയർ അസോസിയേഷൻ തൃശ്ശൂരിന്റെ ഒഫീഷ്യൽ പേജിൽ പങ്കുവെച്ചിരിക്കുന്ന ഒരു പരിപാടിയുടെ വീഡിയോയിൽ ഗ്രാമത്തെ ദത്തെടുത്ത കാര്യം സുരേഷ്‌ഗോപി പറയുന്നുണ്ട്. എന്നാൽ ഗ്രാമത്തിന്റെ പേര് വ്യക്തമാക്കിയിട്ടില്ല

ഗ്രാമം ഏതെന്ന് അന്വേഷിച്ച് കണ്ടെത്താൻ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരോട് സുരേഷ് ഗോപി പറയുന്നുമുണ്ട്. ഗ്രാമത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചും സുരേഷ് ഗോപി സംസാരിക്കുന്നുണ്ട്. നിരവധി പദ്ധതികൾ ഗ്രാമത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നഗരത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്ന ഒരു കുളത്തെ തിരികെ കൊണ്ടു വരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പദവിയിൽ തുടരാൻ ഭാഗ്യം ലഭിക്കുകയാണെങ്കിൽ കൂടുതൽ ഗ്രാമങ്ങൾ ദത്തെടുക്കുമെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി.

പ്രദേശത്തെ ഫുഡ്‌കോംപ്ലക്‌സിനു വേണ്ടി എംപി ഫണ്ടിൽ നിന്നും ഒരു കോടി രൂപ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു. പ്രദേശത്ത് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നതെന്നും അതിനാൽ ഉദ്യോഗസ്ഥർ ത്വരിത വേഗത്തിലാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version