മലപ്പുറം: മാവോവാദി വേട്ടയ്ക്കും യുഎപിഎയ്ക്കും എതിരെ സിപിഐക്കാർ കരഞ്ഞിട്ട് കാര്യമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഒന്നുകിൽ ഉള്ളിൽ നിന്ന് ചെറുത്ത് തോൽപിക്കാൻ കഴിയണം. അല്ലെങ്കിൽ പുറത്ത് നിന്ന് എതിർക്കാൻ കഴിയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. പോലീസിനെ കയറൂരിവിട്ടുവെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാകില്ല.
രാഷ്ട്രീയമായി ന്യായീകരിക്കാൻ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നത്. മാവോവാദിവേട്ട, യുഎപിഎ ചുമത്തൽ, വാളയാർ പീഡന കേസ് എന്നിവ ഉദാഹരണങ്ങളാണ്. യുഎപിഎ നിയമത്തെ അനുകൂലിക്കുന്നവർക്ക് പോലും കോഴിക്കോട് വിഷയത്തിൽ യുഎപിഎ ചുമത്തണോ എന്ന് ആലോചിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
രാഷ്ട്രീയ നിയന്ത്രണത്തിൽ പോലീസ് നിൽക്കുന്നില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി എംപി ചൂണ്ടിക്കാണിച്ചു.