യുഎപിഎ അറസ്റ്റ്; പോലീസിന് തെറ്റുപറ്റി, സര്‍ക്കാര്‍ അത് തിരുത്തും; അലനും താഹക്കുമൊപ്പമാണ് സിപിഎമ്മെന്നും വിജയരാഘവന്‍

യുഎപിഎ ഇടത് സര്‍ക്കാര്‍ നയമല്ല. യുഎപിഎ നിയമത്തോട് എല്‍ഡിഎഫിന് എതിര്‍പ്പാണ് ഉള്ളത്.

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസിന് തെറ്റുപറ്റിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. പോലീസിന് പറ്റിയ തെറ്റ് സര്‍ക്കാര്‍ തിരുത്തുമെന്നും അലനും താഹക്കുമൊപ്പമാണ് സിപിഎം എന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

യുഎപിഎ ഇടത് സര്‍ക്കാര്‍ നയമല്ല. യുഎപിഎ നിയമത്തോട് എല്‍ഡിഎഫിന് എതിര്‍പ്പാണ് ഉള്ളത്. സര്‍ക്കാര്‍ നിലപാടിന് എതിരായാണ് യുഎപിഎ ചുമത്തിയിരിക്കുന്നത്. മുമ്പും പോലീസ് യുഎപിഎ ചുമത്തിയപ്പോള്‍ ഇടത് സര്‍ക്കാര്‍ തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞ് കൊണ്ടല്ല നടപടികളെന്നും എ വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

അതെസമയം സിപിഐയുടെ മാവോയിസ്റ്റ് അനുകൂല നിലപാടിനെ വിജയരാഘവന്‍ രൂക്ഷമായി വിമര്‍ശിച്ചു.തോക്കേന്തി നടക്കുന്നത് കാട്ടില്‍ പുല്ല് പറിക്കാനല്ലെന്നും, കാട്ടിലല്ല നാട്ടിലാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടതെന്നും എ വിജയരാഘവന്‍ പറഞ്ഞു. വ്യാജ ഏറ്റുമുട്ടലെന്ന് വിശ്വസിക്കുന്നില്ലെന്നും വിജയരാഘവന്‍ പറഞ്ഞു.

കോഴിക്കോട് പന്തീരാങ്കാവില്‍ അലന്‍ ഷുഹൈബ് താഹ എന്നിവരെയാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ഇവരില്‍ നിന്ന് മാവോയിസ്റ്റ് ലഘുലേഖ കണ്ടെത്തിയെന്നാണ് പോലീസ് പറയുന്നത്. ഇരുവരും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ്. ഇരുവരുടേയും നീക്കങ്ങള്‍ നാളുകളായി നിരീക്ഷിച്ച് വരികയാണെന്നും മാവോയിസ്റ്റ് പശ്ചാത്തലം സംബന്ധിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.

Exit mobile version