ശബരിമലയെ യുദ്ധഭൂമി ആക്കിയിരിക്കുകയാണ് സര്‍ക്കാര്‍; തീര്‍ത്ഥാടകര്‍ പ്രശ്‌നമുണ്ടാക്കിയിട്ടില്ല, പിന്നെ എന്തിനാണ് അറസ്റ്റ്? അല്‍ഫോണ്‍സ് കണ്ണന്താനം

144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

ശബരിമല: സന്നിധാനത്ത് സംസ്ഥാന സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കുന്ന നിയന്ത്രണങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 144 പ്രഖ്യാപിക്കേണ്ട എന്ത് സാഹചര്യമാണ് ശബരിമലയില്‍ ഉള്ളതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. ശബരിമലയെ യുദ്ധഭൂമിയാക്കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാരെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

അയ്യപ്പഭക്തന്മാര്‍ വരുന്നത് പ്രാര്‍ത്ഥിക്കാനല്ലേയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മലകേറാന്‍ വരുന്നവര്‍ ചരിത്രത്തില്‍ ഒരിക്കല്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം ചോദിച്ചു. തീര്‍ത്ഥാടകര്‍ ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം.

ശബരിമലയിലേക്ക് പോകുമെന്ന് വ്യക്തമാക്കിയ കണ്ണന്താനം കേരളം പോലീസ് ഭരണത്തിന് കീഴിലാണോയെന്ന സംശയവും പ്രകടിപ്പിച്ചു. ഭക്തര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ വിലയിരുത്തുമെന്നും കണ്ണന്താനം പറഞ്ഞു. സന്ദര്‍ശനം കേന്ദ്രടൂറിസം മന്ത്രി എന്ന നിലയിലാണ്. ഈ രണ്ടുമാസത്തില്‍ തന്നെ ശബരിമലയില്‍ പോയില്ലെങ്കില്‍ രക്ഷപെടില്ല എന്നാണോ കരുതുന്നത്. അതൊക്കെ ആവശ്യമില്ലാതെ പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്നതാണെന്നും വ്യക്തമാക്കി.

നാമജപ പ്രതിഷേധം നടത്തുന്നവരെ ഭീകരവാദികളെപ്പോലെയാണ് പോലീസ് കണക്കാക്കുന്നത്. ജനാധിപത്യ രാജ്യത്ത് ഇങ്ങനെയല്ല നടക്കേണ്ടതെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. സുപ്രീംകോടതിയില്‍ പരിഗണനയിലുള്ള കേസില്‍ വിധി വരട്ടെയെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.

Exit mobile version