‘ബിനീഷിന് ഞാന്‍ കാരണം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നു’ ; ആരോപണങ്ങള്‍ നിഷേധിച്ച് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍

'എന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതുമാണ് അദ്ദേഹം പറഞ്ഞു.

കൊച്ചി: പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന യൂണിയന്‍ പരിപാടിക്കിടെ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളെയും നിഷേധിച്ച് അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ രംഗത്ത്. താന്‍ മൂലം ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ക്ഷമ ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

‘എന്റെ സിനിമകളില്‍ ചാന്‍സ് ചോദിച്ച് വന്നുവെന്ന് ഞാനും കേട്ടു. അതൊക്കെ പറഞ്ഞുണ്ടാക്കുന്നതാണ്. മൂന്നാംകിടയോ രണ്ടാംകിടയോ നടന്മാരില്ല. എല്ലാവരും അഭിനേതാക്കളാണ്. അത് ഞാന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതുമാണ് അദ്ദേഹം പറഞ്ഞു.

അനില്‍ രാധാകൃഷ്ണ മേനോന്റെ വിശദീകരണം ഇങ്ങനെ….

എന്നെ മിനിഞ്ഞാന്നാണ് കോളേജ് മാഗസിന്‍ പ്രകാശനം ചെയ്യാന്‍ വരണം എന്ന് പറഞ്ഞ് വിളിച്ചത്. കംഫര്‍ട്ടബിള്‍ അല്ല, വരുന്നില്ലെന്ന് അപ്പോള്‍ തന്നെ പറഞ്ഞു. പിന്നെ ഈ പാലക്കാട് മെഡിക്കല്‍ കോളേജ് ഇന്ത്യയില്‍ 80 ശതമാനം സംവരണമുള്ള രണ്ട് കോളേജുകളില്‍ ഒന്നാണ്. ആ കാരണം കൊണ്ട് പിന്നീട് തീരുമാനം ഞാന്‍ മാറ്റുകയായിരുന്നു.

അന്ന് വൈകുന്നേരം നാലരയാകുമ്പോള്‍ പ്രിന്‍സിപ്പാളിന്റെ ലെറ്ററുമായി മൂന്നോ നാലോ ഫാക്വല്‍റ്റി മെമ്പര്‍മാരും യൂണിയന്‍ പ്രതിനിധികളും വന്ന് ഇന്‍വൈറ്റ് ചെയ്യണം എന്നാല്‍ മാത്രം വരാമെന്ന് അവരോട് പറഞ്ഞു. അതുപ്രകാരം അവര്‍ വന്നു. വേറെ ആരെയെങ്കിലും ഇന്‍വൈറ്റ് ചെയ്‌തോയെന്ന് അവരോട് ചോദിച്ചു. വൈകിയത് കൊണ്ട് ആരെയും കിട്ടിയില്ല എന്നും അവര്‍ പറഞ്ഞു.

ഞാനൊരിക്കലും സ്‌കൂളിലും കോളേജിലും പരിപാടികള്‍ക്ക് പോകാന്‍ പണം വാങ്ങാറില്ല. മറ്റുള്ളവര്‍ക്ക് അത് കിട്ടുന്നത് മുടക്കാന്‍ സാധ്യതയുള്ളത് കൊണ്ട് മറ്റാരെങ്കിലും ഉണ്ടെങ്കില്‍ പോകാറുമില്ല. അടുത്ത ദിവസം പതിനൊന്ന് മണിയാകുമ്പോള്‍ ബിനീഷ് ബാസ്റ്റിന്‍ വരുന്ന കാര്യം പറഞ്ഞ് അവര്‍ എന്നെ വിളിച്ചു. എന്നാല്‍ ഞാന്‍ വരുന്നില്ലെന്ന് അവര്‍ക്ക് മറുപടിയും നല്‍കി. ബിനീഷല്ല, ആരായാലും അങ്ങിനെയാണ്. ഒന്നാമത് ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല, പിന്നെ അവര്‍ക്ക് കിട്ടുന്ന മോണിറ്ററി ബെനഫിറ്റ് മുടക്കേണ്ടെന്ന് കരുതി കൂടിയാണ് അങ്ങനെ തീരുമാനം.

ജനങ്ങള്‍ക്ക് നല്ല ഇഷ്ടമുള്ള ആളാണ് ബിനീഷ്. ഫെഫ്ക പ്രകിനിധികള്‍ വിളിച്ചു. അവരോട് സംസാരിച്ചു. കൃത്യമായ എന്റെ മറുപടി പറഞ്ഞു. അവര്‍ ഒരു ലെറ്റര്‍ അയക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അതിന് ഞാന്‍ മറുപടി നല്‍കണം.

ജാതിയോ മതമോ പറഞ്ഞ് ആര്‍ക്കും ആരെയും അപമാനിക്കാന്‍ ഇവിടെ അധികാരമില്ല. ഇതിനകത്തൊരു പരിഹാരത്തിനാണെങ്കില്‍ ചര്‍ച്ചയ്ക്കും തയ്യാറാണ്. ഇതിപ്പോള്‍ ഓണ്‍ലൈനിലെ ട്രന്റാണ്. എനിക്ക് വന്ന തെറികള്‍ക്ക് ഒരു കണക്കുമില്ല, അദ്ദേഹം പറഞ്ഞു.

ബിനീഷ് വന്നപ്പോള്‍ ഞാന്‍ തന്നെയാണ് എല്ലാവരോടും കൈയ്യടിക്കാന്‍ പറഞ്ഞത്. ബിനീഷിന്റെ സാമിപ്യം എനിക്ക് പ്രശ്നമാണെന്ന് ഞാന്‍ പറഞ്ഞില്ല. ബിനീഷ് വേദിയില്‍ വന്നപ്പോള്‍ കസേരയില്‍ ഇരിക്കാനും പറഞ്ഞു. അദ്ദേഹം കേട്ടില്ല, ഞാന്‍ പറഞ്ഞത് ഒന്നും കേട്ടില്ല. എന്റെ പേരിനൊപ്പം മേനോന്‍ എന്നുണ്ട് എന്ന് കരുതി എന്നെ സവര്‍ണനായി മുദ്രകുത്തരുത്. ഞാന്‍ അങ്ങനെ അത്തരത്തില്‍ ചിന്തിക്കുന്ന ഒരാളല്ല. ബീനിഷിനെ എനിക്ക് ഇഷ്ടമാണ്. എന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഒരു ചെറിയ വേഷം ഞാന്‍ എഴുതി വച്ചിട്ടുണ്ട്. ഞാന്‍ കാരണം ബിനീഷിന് വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ മാപ്പ് ചോദിക്കുന്നു.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ നടന്ന യൂണിയന്‍ പരിപാടിയില്‍ അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരികൊളുത്തിയത്. തന്റെ സിനിമയില്‍ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും അതിനാല്‍ പരിപാടി കഴിഞ്ഞ് വന്നാല്‍ മതിയെന്ന് കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടതായും ബിനീഷ് വെളിപ്പെടുത്തിയിരുന്നു.

Exit mobile version