2050 ഓടെ കേരളത്തിലെ നാല് ജില്ലകള്‍ കടലിനടിയിലാവും; ഞെട്ടിപ്പിക്കുന്ന പഠനം

യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്

കൊച്ചി: 2050 ഓടെ കേരളത്തിലെ പല മേഖലകളേയും കടലെടുത്തേക്കുമെന്ന് പഠനം. കായല്‍ സമുദ്രനിരപ്പ് ഉയര്‍ന്ന് സംസ്ഥാനത്തെ നാല് ജില്ലകള്‍ കടലിനടിയിലാകുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലൈമറ്റ് സെന്‍ട്രല്‍ എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

ആഗോളതാപനവും കാലാവസ്ഥാ വ്യതിയാവും മൂലം സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയാണ്. മുന്‍ കാലങ്ങളില്‍ ഉണ്ടായതിനേക്കാള്‍ ആശങ്കാജനകമാണ് കടല്‍ ജലനിരപ്പ് ഉയര്‍ന്നുണ്ടാകുന്ന പ്രളയമെന്ന് പഠനറിപ്പോര്‍ട്ടില്‍ ചൂട്ടിക്കാട്ടുന്നു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, തുടങ്ങിയ ജില്ലകളുടെ പടിഞ്ഞാറന്‍ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങളാണ് കടലിനടിയിലാവാന്‍ സാധ്യത.

മധ്യകേരളത്തിലെ തീരപ്രദേശമാണ് ഏറ്റവും ഭീഷണി നേരിടുന്നത്. എന്നാല്‍ കേരളത്തിലെ പല തീരദേശ ജില്ലകളുടെയും പടിഞ്ഞാറന്‍ പ്രദേശങ്ങളും വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ പട്ടികയിലുണ്ട്. 2050ഓടെ വെള്ളത്തിനടിയിലാവാന്‍ സാധ്യതയുള്ള ഈ പ്രദേശങ്ങളില്‍ 2035 ഓടെ ഇതിന്റെ സൂചനകള്‍ കണ്ടു തുടങ്ങുമെന്നും പഠനത്തില്‍ പറയപ്പെടുന്നു.

കൊച്ചി പൂര്‍ണ്ണമായും കടലിനടിയിലാവാന്‍ സാധ്യതയുണ്ട്. കൂടാതെ രാജ്യത്തെ പ്രധാന നഗരങ്ങളായ മുംബൈ, കൊല്ക്കത്ത എന്നിവയും വെള്ളത്തിനടിയിലാവും. ആന്ധ്ര, തമിഴ്‌നാട്, ഒഡിഷ, ഗുജറാത്ത് സംസ്ഥാനങ്ങളുടേയും ബംഗ്ലാദേശിന്റെ തീരപ്രദേശങ്ങളും ഭീഷണിയിലാണ്. ഗവേഷണ മാസികയായ നേച്വര്‍ കമ്യൂണിക്കേഷന്‍സിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Exit mobile version