മലബാറിലെ തീവണ്ടി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരം; മെമു സര്‍വീസ് ഉടന്‍ ആരംഭിക്കും

അടുത്ത വര്‍ഷം മാര്‍ച്ചോടെ പാലക്കാട് നിന്ന് മലബാറിലേക്ക് മെമു സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്

കോഴിക്കോട്: മലബാറിലേക്ക് മെമു സര്‍വീസ് വേണമെന്ന യാത്രക്കാരുടെ കാലങ്ങളായുള്ള ആവശ്യത്തിന് പരിഹാരമാവുന്നു. മലബാറിലേക്ക് ഉടന്‍ തന്നെ മെമു സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതോടെ മലബാറിലെ തീവണ്ടി യാത്രക്കാരുടെ ബുദ്ധിമുട്ടിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അടുത്ത വര്‍ഷം മാര്‍ച്ചോടെ പാലക്കാട് നിന്ന് മലബാറിലേക്ക് മെമു സര്‍വീസ് നടത്താന്‍ സാധിക്കുമെന്നാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്.

ജോലി ചെയ്യുന്നവരും വിദ്യാര്‍ത്ഥികളുമായി ആയിരക്കണക്കിന് യാത്രക്കാരാണ് മലബാര്‍ മേഖലയില്‍ രാവിലേയും വൈകീട്ടും തീവണ്ടിയെ ആശ്രയിക്കുന്നത്. ഇവര്‍ക്ക് കോഴിക്കോട്, മംഗളൂരു, കോയമ്പത്തൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ മാത്രമാണ് ഇപ്പോള്‍ ആശ്രയം. ഈ ട്രെയിനുകളില്‍ മതിയായ ബോഗികള്‍ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ഈ ദുരിതത്തിനാണ് മെമു സര്‍വീസ് വരുന്നതോടെ പരിഹാരം ആവുന്നത്.

പതിന്നാല് കോടിയോളം രൂപ ചെലവിട്ട് പാലക്കാട്ട് മെമു ഷെഡ് നിര്‍മ്മാണം നടക്കുകയാണ്. ഇത് പൂര്‍ത്തിയാക്കുന്നതോടെ മെമു ഓടിക്കാനുളള അടിസ്ഥാന സൗകര്യം പാലക്കാട് നിന്നുണ്ടാകും. ത്രിഫേസ് മെമുവായിരിക്കും മലബാറില്‍ ഓടുക. ആയിരത്തോളം ആളുകള്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകും. സംസ്ഥാനത്ത് നിലവില്‍ കൊല്ലം-എറണാകുളം പാലക്കാട്, കൊല്ലം-തിരുവനന്തപുരം-നാഗോര്‍കോവില്‍ റൂട്ടുകളിലാണ് മെമു സര്‍വീസ് നടത്തുന്നത്.

Exit mobile version