‘തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്’; വാളയാര്‍ കേസില്‍ പ്രതികരിച്ച് മായാ മേനോന്‍

നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരുമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു

തൃശ്ശൂര്‍: വാളയാറില്‍ സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയായി മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ പ്രതികരിച്ച് നടി മായാ മേനോന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് അവര്‍ പ്രതികരിച്ചത്. തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടതെന്നും മറിച്ച് നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് ആ കുട്ടികള്‍ക്ക് നീതി കിട്ടും വരെ പൊരുതുകയാണ് വേണ്ടത് എന്നാണ് അവര്‍ കുറിച്ചത്.

ഈ മഹാപാതകം ചെയ്തവര്‍ക്കും, അതിന് കൂട്ട് നിന്നവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുകണമെന്നും അല്ലെങ്കില്‍ നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരുമെന്നും അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

മായാ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചേ മതിയാവൂ .#JUSTICE FOR വാളയാര്‍ പെണ്‍കുട്ടികള്‍. വെറും 9-ഉം, 13-ഉം വയസ്സായ രണ്ടു പെണ്‍കുട്ടികള്‍, രണ്ടു സഹോദരിമാര്‍ കൊല്ലാക്കൊല ചെയ്യപ്പെട്ട്, പിന്നീട് ആത്മഹത്യ ചെയ്തപ്പോള്‍ അതോ ഒരു പക്ഷെ കൊല തന്നെ ചെയ്യപ്പെട്ടപ്പോള്‍, പിന്നീട് നമ്മളടങ്ങുന്ന സമൂഹം ചെയ്യേണ്ട ഉത്തരവാദിത്വം എന്ന് പറയുന്നത് അവര്‍ക്ക്, ആ മഹാപാതകം ചെയ്തവര്‍ക്കും, അതിന് കൂട്ട് നിന്നവര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വാങ്ങിക്കൊടുക്കുക എന്നതാണ്. അതല്ലെങ്കില്‍ നാളെ നമ്മുടെ വീട്ടിലെ പെണ്‍കുട്ടികള്‍ക്കും സമാനമായ വിധി ഉണ്ടായാല്‍ (ഉണ്ടാവാതിരിക്കട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്‍ത്ഥിക്കുന്നു) ഇതേ പോലുള്ള നീതിനിഷേധം നമ്മളും അനുഭവിക്കേണ്ടി വരും.

തെക്കും, വടക്കും, രാഷ്ട്രീയപാര്‍ട്ടിയുടെ കൊടിയും നോക്കിയല്ല ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികരിക്കേണ്ടത്, മറിച്ച്,നമ്മള്‍ എല്ലാ വരും ഒറ്റക്കെട്ടായി നിന്ന് ഒരു മെമ്മോറാണ്ടം തയ്യാറാക്കി, ആ കുട്ടികള്‍ക്ക് നീതി കിട്ടും വരെ, നമ്മളാല്‍ ആവുന്ന വിധം, നിയമത്തിന്റെ വഴിയ്ക്ക് തന്നെ എല്ലാ തരത്തിലും പൊരുതുക എന്നതാണ്. അല്ലെങ്കില്‍ ഒരു പക്ഷെ സഹികെടുന്ന പൊതുജനം North India -യിലെപ്പോലെ ഇവിടെയും നിയമം കൈയ്യിലെടുക്കേണ്ടി വരും. മായ മേനോന്‍.

Exit mobile version