സുരേഷ് ഗോപി ബിജെപി സംസ്ഥാന അധ്യക്ഷനാകുമെന്ന് സൂചന; നിര്‍ണ്ണായകമായി അമിത് ഷായുടെ നിലപാട്

നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നത്.

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയെ സംസ്ഥാന അധ്യക്ഷനായി നിയമിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്ക് താല്‍പ്പര്യമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി നിയമിച്ചതോടെ, ബിജെപി സംസ്ഥാന അധ്യക്ഷനായി
ഏറെ ജനസ്വാധീനമുള്ള നേതാവിനെ കണ്ടെത്താനാണ് ബിജെപി കേന്ദ്രനേതൃത്വം ശ്രമിക്കുന്നതെന്നാണ് സൂചന. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വന്‍ ജനപ്രീതി സൃഷ്ടിച്ചുവെന്ന റിപ്പോര്‍ട്ടാണ് അമിത് ഷായ്ക്ക് താരത്തോട് ആഭിമുഖ്യം വര്‍ധിക്കാന്‍ കാരണമായിട്ടുള്ളത്.

നിലവില്‍ അധ്യക്ഷ സ്ഥാനത്തേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു കേട്ടുകൊണ്ടിരുന്നത്. കേന്ദ്രമന്ത്രി വി മുരളീധരന്‍ ക്യാമ്പ് ഉയര്‍ത്തിക്കാട്ടുന്ന കെ സുരേന്ദ്രന്‍, ലോക്‌സഭ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും ഉണ്ടായ തോല്‍വികളാണ് വെല്ലുവിളിയാകുന്നത്. ശബരിമല വിഷയം തുണയ്ക്കുമെന്ന് കരുതിയ കോന്നിയില്‍ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും എതിര്‍പക്ഷം ചൂണ്ടിക്കാട്ടുന്നു.

പി കെ കൃഷ്ണദാസ് പക്ഷം എംടി രമേശിനെയാണ് ഉയര്‍ത്തിക്കാട്ടുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ സമവായ സ്ഥാനാര്‍ത്ഥിയായി ശോഭ സുരേന്ദ്രന്‍ രംഗത്തെത്തിയേക്കുമെന്നാണ്, ശോഭയെ പിന്തുണയ്ക്കുന്നവര്‍ പ്രതീക്ഷിക്കുന്നത്.

Exit mobile version