വാളയാര്‍ കേസില്‍ പോലീസ് എന്താണ് ചെയ്തത്; അവര്‍ക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത്; വൈറലായി ഡോക്ടറുടെ കുറിപ്പ്

ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ഇത് പറയാന്‍ പ്രതിജ്ഞാബദ്ധരാണ്

തൃശ്ശൂര്‍: വാളയാര്‍ കേസില്‍ പെണ്‍കുട്ടികളുടെത് ആത്മഹത്യയാണെന്ന പോലീസിന്റെ നിഗമത്തെ ചോദ്യം ചെയ്ത് ഡോക്ടറുടെ കുറിപ്പ്. ജിനേഷ് പിഎസ് എന്ന ഡോക്ടറാണ് പോലീസിന്റെ തിയറിയെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

കുട്ടിയുടെ പ്രായവും ഉയരവും പരിഗണിക്കുമ്പോള്‍ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച് അന്വേഷണത്തിലൂടെ നിര്‍ണയിക്കണമെന്ന് ഡോക്ടര്‍ ജിനേഷ് പിഎസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ട്. ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

പ്രോസിക്യൂഷന്‍ എന്താണ് ചെയ്തത് എന്നും ജനങ്ങള്‍ അറിയണം. അവര്‍ക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് എന്നും ജനങ്ങള്‍ അറിയണം. അത് ജനങ്ങളോട് പറയാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ഇത് പറയാന്‍ പ്രതിജ്ഞാബദ്ധരാണ്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഇതിനുള്ള ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

ഫേസ്ബുക്ക് പോസറ്റ്;

മരണകാരണം തൂങ്ങിമരണമെന്ന പശ്ചാത്തല വിവരണത്തോട് യോജിക്കുന്നു. മരണം സംഭവിച്ചിരിക്കുന്നത് ഏകദേശം പതിനെട്ട് മണിക്കൂറിന് മുന്‍പും ഇരുപത്തിനാല് മണിക്കൂറിനകവും (05/03/2017, ഉച്ചയ്ക്ക് 1.50 ന് മുന്‍പുള്ള); അവസാന ഭക്ഷണം കഴിച്ചമശേഷം ആറ് മണിക്കൂറിനകം. പലതവണ ലൈംഗിക പീഡനത്തിന് ഇരയായതിന്റെ തെളിവുകള്‍ ശരീരത്തിലുണ്ട്. (എങ്ങനെ എന്ന് റിപ്പോര്‍ട്ടിലുണ്ട്. ഇവിടെ എഴുതാനാവുന്നില്ല, അത്രയേറെ വേദനാജനകം) കുട്ടിയുടെ പ്രായവും ഉയരവും (ഉപ്പൂറ്റി മുതല്‍ വലതുകൈയിലെ നടുവിരലിന്റെ അറ്റം വരെയുള്ള നീളം 151 cm) പരിഗണിക്കുമ്പോള്‍ കൊലപാതകം ആകാനുള്ള സാധ്യത കൃത്യം നടന്ന മുറിയിലെ അളവുകള്‍ പരിശോധിച്ച് അന്വേഷണത്തിലൂടെ നിര്‍ണയിക്കണം.’

ഇങ്ങനെ ഒരു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയേണ്ടതുണ്ട്. കോടതിയില്‍ പ്രോസിക്യൂഷന്‍ എന്താണ് അവതരിപ്പിച്ചത് എന്നും അറിയേണ്ടതുണ്ട്.

ആറു വയസ്സു മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുട്ടികളുടെ ചിന്താരീതി കോണ്‍ക്രീറ്റ് തിംങ്കിങ് ആണ്. അതെ അല്ലെങ്കില്‍ അല്ല എന്ന് മാത്രമാണ് ആ സമയത്ത് വ്യക്തത ഉണ്ടാവുക. ഉദാഹരണമായി മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറഞ്ഞുകൊടുത്തു എന്നിരിക്കട്ടെ. സാധാരണഗതിയില്‍ അവര്‍ക്ക് മനസ്സിലാവുക മുറ്റത്തു നില്‍ക്കുന്ന മുല്ലക്ക് മണമില്ല എന്ന് തന്നെയാണ്. ഒരു ആശയത്തെ വിശകലനം ചെയ്യാനോ അതിലെ ഗുണദോഷ വശങ്ങള്‍ വിചിന്തനം ചെയ്യാനോ സാധിക്കില്ല എന്ന് ചുരുക്കം.

പതിനൊന്ന് വയസില്‍ മുകളിലാണ് അബ്‌സ്ട്രാക്ട് തിങ്കിങ് ആരംഭിക്കുന്നത്. അതായത് മുതിര്‍ന്നവര്‍ ചിന്തിക്കുന്ന രീതിയില്‍ ചിന്തിച്ചു തുടങ്ങുക.

അതുകൊണ്ട് ഈ പ്രായത്തില്‍ പൂര്‍ണമായ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കി ‘ആത്മഹത്യ’ ചെയ്യും എന്ന് കരുതുക ഒരല്‍പം ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ട് പോലീസ് എന്താണ് ചെയ്തത് എന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. പ്രോസിക്യൂഷന്‍ എന്താണ് ചെയ്തത് എന്നും ജനങ്ങള്‍ അറിയണം. അവര്‍ക്ക് എന്തിനാണ് ശമ്പളം കൊടുക്കുന്നത് എന്നും ജനങ്ങള്‍ അറിയണം. അത് ജനങ്ങളോട് പറയാന്‍ ഉള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ആഭ്യന്തരമന്ത്രിയും നിയമമന്ത്രിയും ഇത് പറയാന്‍ പ്രതിജ്ഞാബദ്ധരാണ്. വിധിപ്പകര്‍പ്പ് ലഭിച്ചശേഷം ഇതിനുള്ള ഉത്തരങ്ങള്‍ ലഭിക്കേണ്ടതുണ്ട്.

ഇത് കേരളത്തില്‍ ആദ്യത്തെ സംഭവമല്ല. ബാലപീഡനങ്ങള്‍ കേരളത്തില്‍ ആദ്യമായല്ല നടക്കുന്നത്. ദളിത് പീഡനങ്ങള്‍ കേരളത്തില്‍ ആദ്യമായി നടക്കുന്നതല്ല.

പക്ഷേ, ഇത് അവസാനത്തേതാവണം.

Exit mobile version